'ഇമ്രാന്‍ ഖാനുമായി ബന്ധം, പാകിസ്ഥാന്‍ സൈനിക മേധാവിയുമായി സൗഹൃദം'; സിദ്ദുവിനെ മുഖ്യമന്ത്രിയാക്കാന്‍ സമ്മതിക്കില്ലെന്ന് അമരീന്ദര്‍

ചിത്രം: എഎന്‍ഐ 
ചിത്രം: എഎന്‍ഐ 


ഛണ്ഡീഗഢ്: കോണ്‍ഗ്രസ് നേതാവ് നവ്‌ജ്യോത് സിങ് സിദ്ദുവിന് എതിരെ രൂക്ഷ പ്രതികരണവുമായി രാജിവച്ച പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. സിദ്ദുവിന് പാകിസ്ഥാന്‍ പ്രധാനമന്ത്രിയുമായി ബന്ധമുണ്ട്. പാകിസ്ഥാന്‍ സൈനിക മേധാവി ഖമര്‍ ജാവേദ് ബാജ്‌വ സിദ്ദുവിന്റെ സുഹൃത്താണ്. ഇത് ദേശീയ സുരക്ഷയുടെ പ്രശ്‌നമാണ്.'- അദ്ദേഹം പറഞ്ഞു. 

രാജ്യസുരക്ഷയ്ക്ക് വേണ്ടി നവ്‌ജ്യോത് സിങ് സിദ്ദുവിനെ മുഖ്യമന്ത്രിയാക്കുന്നതിനെ താന്‍ എതിര്‍ക്കുമെന്നും അമരീന്ദര്‍ കൂട്ടിച്ചേര്‍ത്തു. രാജിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയോട് സംസാരിച്ചപ്പോള്‍ 'സോറി' എന്നാണ് പറഞ്ഞതെന്നും അമരീന്ദര്‍ പറഞ്ഞു. 

അമരീന്ദറിന്റെ രാജിയ്ക്ക് ശേഷം ചേര്‍ന്ന കോണ്‍ഗ്രസ് നിയമസഭകക്ഷി യോഗത്തില്‍ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്ന കാ്യത്തില്‍ തീരുമാനമായില്ല. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനായി സോണിയ ഗാന്ധിയെ ചുമതലപ്പെടുത്തി യോഗം പ്രമേയം പാസാക്കി. അടുത്തവര്‍ഷം ആദ്യം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പഞ്ചാബില്‍ സുപ്രധാന മാറ്റം. അമരീന്ദര്‍ സിങ്ങിന്റെയും നവ്‌ജ്യോത് സിങ് സിദ്ദുവിന്റെയും നേതൃത്വത്തില്‍ ഏറെനാളായി നടക്കുന്ന അധികാര വടംവലിക്കൊടുവിലാണ്, ക്യാപ്റ്റന്റെ പുറത്തുപോക്ക്.

ഭൂരിപക്ഷം എംഎല്‍എമാരും സിദ്ദുവിനൊപ്പം നിലയുറപ്പിക്കുകയായിരുന്നു. കഴിഞ്ഞ മാസം രണ്ട് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ അമരീന്ദറിനെതിരെ കലാപക്കൊടി ഉയര്‍ത്തിയെങ്കിലും ഹൈക്കമാന്‍ഡ് ഇടപെട്ട് പ്രശ്‌നം പരിഹരിക്കുകയായിരുന്നു. എന്നാല്‍ അമരീന്ദറും സിദ്ദുവും തമ്മിലുള്ള പോര് തുടരുന്ന സാഹചര്യത്തില്‍ കടുത്ത തീരുമാനത്തിലേക്ക് ഹൈക്കമാന്‍ഡ് എത്തുകയായിരുന്നു. ഇനിയും ഗ്രൂപ്പു പോരു തുടര്‍ന്നാല്‍ തെരഞ്ഞെടുപ്പില്‍ അതു പാര്‍ട്ടിക്കു തിരിച്ചടിയാവുമെന്നാണ് നേതാക്കള്‍ വിലയിരുത്തുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com