ചെന്നൈ: മാതാപിതാക്കൾക്കെതിരെ കോടതിയെ സമീപിച്ച് നടൻ വിജയ്. തന്റെ പേര് ഉപയോഗിച്ച് പാർട്ടി രൂപീകരിക്കുന്നതിൽ നിന്നും യോഗം ചേരുന്നത് അടക്കമുള്ള കാര്യങ്ങളിൽ നിന്നും മാതാപിതാക്കൾ അടക്കമുള്ളവരെ തടയണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയെയാണ് താരം സമീപിച്ചിരിക്കുന്നത്.
അച്ഛൻ എസ്എ ചന്ദ്രശേഖർ, അമ്മ ശോഭ ശേഖർ, ആരാധക സംഘടനയിൽ ഉണ്ടായിരുന്ന എക്സിക്യൂട്ടീവ് മെമ്പർമാർ എന്നിവരടക്കം 11 പേർക്കെതിരെയാണ് വിജയ് കോടതിയെ സമീപിച്ചിരിക്കുന്നത്. കേസ് സെപ്റ്റംബർ 27 ലേക്ക് മാറ്റി.
വിജയ് യുടെ പേരിൽ പുതിയ പാർട്ടി ആരംഭിക്കുന്നതായി അദ്ദേഹത്തിന്റെ ബന്ധു പത്മനാഭൻ പ്രഖ്യാപിച്ചിരുന്നു. 'ഓൾ ഇന്ത്യ ദളപതി വിജയ് മക്കൾ മുന്നേറ്റ്രം' എന്ന പേരിലാണ് പാർട്ടി രൂപീകരിക്കുന്നതായി പ്രഖ്യാപിച്ചത്. വിജയുടെ അച്ഛൻ എസ്എ ചന്ദ്രശേഖറും, അമ്മ ശോഭയുമാണ് പാർട്ടിയുടെ ട്രഷറർമാർ.
പിന്നാലെയാണ് വിജയ് രംഗത്ത് വന്നത്. തന്റെ പേരോ ചിത്രമോ ഉപയോഗിച്ച് പാർട്ടി രൂപീകരിക്കാൻ താൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നായിരുന്നു നടന്റെ നിലപാട്.
അതേസമയം തമിഴ്നാട്ടിൽ അടുത്തമാസം നടക്കുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആരാധകരുടെ സംഘടനയായ വിജയ് മക്കൾ ഇയക്കത്തിന് നടൻ അനുമതി നൽകിയിട്ടുണ്ട്. ഒമ്പത് ജില്ലകളിലെ ജില്ലാപഞ്ചായത്ത്, പഞ്ചായത്ത് യൂണിയൻ, ഗ്രാമപ്പഞ്ചായത്ത് തെഞ്ഞെടുപ്പുകളാണ് ഒക്ടോബർ ആറ്, ഒമ്പത് തീയതികളിൽ നടക്കുന്നത്. അംഗങ്ങൾ സ്വതന്ത്രരായിട്ടായിരിക്കും മത്സരിക്കുക.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ