ലഖ്‌നൗ: ഗാന്ധിജിയുടെയും നടി രാഖി സാവന്തിന്റേയും വസ്ത്രധാരണത്തെ താരതമ്യപ്പെടുത്തി വിവാദ പരാമർശം നടത്തിയതിന് പിന്നാലെ വിശദീകരണവുമായി ഉത്തർപ്രദേശ് നിയമസഭാ സ്പീക്കർ ഹൃദയ് നാരായൺ ദീക്ഷിത്. തന്റെ പ്രസ്താവനയെ ചിലർ ദുർവ്യാഖ്യാനം ചെയ്ത് പ്രചരിപ്പിക്കുകയാണെന്നാണ് ഹൃദയ് നാരായൺ ട്വീറ്റിൽ കുറിച്ചിരിക്കുന്നത്. ഉന്നാവിൽ ബിജെപി സംഘടിപ്പിച്ച പ്രബുദ്ധ് വർഗ് സമ്മേളനത്തിൽ സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ വിവാദ പരാമർശം.
'ഗാന്ധിജി തുച്ഛമായ വസ്ത്രങ്ങൾ മാത്രമാണ് ധരിച്ചിരുന്നത്. ഒരു ധോത്തി മാത്രമായിരുന്നു വേഷം. തുച്ഛമായ വസ്ത്രം മാത്രം ധരിക്കുന്നതിലൂടെ ഒരാൾ വലിയവനാകുമെങ്കിൽ രാഖി സാവന്ത് ഗാന്ധിയേക്കാൾ വലിയ ആളാവുമായിരുന്നു' എന്നാണ് ഹൃദയ് നാരായൺ പറഞ്ഞത്. അതേസമയം താൻ പറഞ്ഞതിന്റെ ചെറിയ ഭാഗം മാത്രം ഉപയോഗിച്ച് സമൂഹമാധ്യമങ്ങളിൽ ദുർവ്യാഖ്യാനം നടത്തുകയാണെന്നാണ് അദ്ദേഹം വിശദീകരണ കുറിപ്പിൽ പറയുന്നത്.
'സമ്മേളനത്തിൽ മോഡറേറ്റർ എന്നെ അഭിസംബോധന ചെയ്തത് പ്രബുദ്ധനായ എഴുത്തുകാരൻ എന്നാണ്. എന്നാൽ ഏതാനും പുസ്തകങ്ങൾ എഴുതുന്നതിലൂടെ ആരും പ്രബുദ്ധനാവുന്നില്ലെന്നാണ് താൻ പറഞ്ഞത്. അതേ അർത്ഥത്തിലാണ് തുച്ഛമായ വാസ്ത്രം ധരിക്കുന്നതിലൂടെ രാഖി സാവന്ത് മാഹാത്മജിയെക്കേൾ വലിയ ആൾ ആവുന്നില്ലെന്നും പറഞ്ഞത്. സുഹൃത്തുക്കൾ ദയവായി ഞാൻ പറഞ്ഞത് ശരിയായ അർഥത്തിലെടുക്കണം' ഹൃദയ് നാരായൺ ട്വീറ്റ് ചെയ്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ