കർണാൽ: വാർത്തകളിലെ നിറസാന്നിധ്യമായ ഹരിയാനയിലെ 'സുൽത്താൻ ജോട്ടെ' എന്ന് വിളിപ്പേരുള്ള ഭീമൻ പോത്ത് ചത്തു. പെട്ടെന്നുള്ള ഹൃദയാഘാതം മൂലമാണ് സുൽത്താൻറെ അപ്രതീക്ഷിത അന്ത്യമെന്നാണ് റിപ്പോർട്ടുകൾ.
കൗതുകം നിറഞ്ഞ ഭക്ഷണശീലമാണ് സുൽത്താന് ഏറെ ആരാധകരെ സമ്മാനിച്ചത്. നെയ്യായിരുന്നു സുൽത്താന്റെ ഇഷ്ട ഭക്ഷണം. വൈകുന്നേരങ്ങളിൽ മദ്യവും അകത്താക്കുമായിരുന്നു. 15 കിലോ ആപ്പിളും 20 കിലോ കാരറ്റുമാണ് ഓരോ ദിവസവും കഴിച്ചിരുന്നത്. ഇതിന് പറമേ പാലും കിലോ കണക്കിന് പച്ചിലയും വൈക്കോലും കഴിക്കും.
ആറടി നീളമുണ്ടായിരുന്ന സുൽത്താന് 1200 കിലോയാണ് തൂക്കം. 2013 ൽ അഖിലേന്ത്യാ അനിമൽ ബ്യൂട്ടി മത്സരത്തിൽ ഹരിയാന സൂപ്പർ ബുൾ ജജ്ജാർ, കർണാൽ, ഹിസാർ എന്നീ പുരസ്ക്കാരങ്ങളും സുൽത്താൻ ജോട്ടെ സ്വന്തമാക്കിയിട്ടുണ്ട്.
കോടികൾ വില പറഞ്ഞിട്ടും സുൽത്താനെ വിൽക്കാൻ ഉടമ നരേഷ് ബെനിവാലെ തയാറായിരുന്നില്ല. വാർത്തകളിൽ സുൽത്താൻ നിറഞ്ഞതോടെ പോത്തിന്റെ ബീജത്തിനായും ഒട്ടേറെ ആളുകൾ എത്തിയിരുന്നു.ഒരു ഡോസിന് 306 രൂപ നിരക്കിൽ നരേഷ് ഒരു വർഷം ഏകദേശം 30,000 ഡോസ് സുൽത്താന്റെ ബീജം വിറ്റു. രാജസ്ഥാനിലെ പുഷ്‌കർ കന്നുകാലി മേളയിൽ ഒരു മൃഗസ്‌നേഹി 21 കോടി രൂപയാണ് സുൽത്താണ് വിലപറഞ്ഞത്. എന്നാൽ സുൽത്താൻ സ്വന്തം കുട്ടിയെപ്പോലെയായിരുന്നുവെന്നാണ് നരേഷ് പറയുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ