ഗോവയില്‍ ഗോളടിക്കുമോ?; മുഴുവന്‍ സീറ്റിലും മത്സരിക്കുമെന്ന് തൃണമൂല്‍, തന്ത്രം മെനയാന്‍ ഐ പാക്കിന്റെ സര്‍വെ

അടുത്ത വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന ഗോവയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മുഴുവന്‍ സീറ്റിലും മത്സരിക്കും
മമത ബാനര്‍ജിക്കൊപ്പം ലൂസിഞ്ഞോ/ട്വിറ്റര്‍
മമത ബാനര്‍ജിക്കൊപ്പം ലൂസിഞ്ഞോ/ട്വിറ്റര്‍

പനാജി: അടുത്ത വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന ഗോവയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മുഴുവന്‍ സീറ്റിലും മത്സരിക്കും. കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് തൃണമൂലിലെത്തിയ മുന്‍ മുഖ്യമന്ത്രി ലൂസിഞ്ഞോ ഫലേരിയോയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സഖ്യമില്ലാതെയാണ് തൃണമൂല്‍ മത്സരിക്കാന്‍ പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 

ഗോവ സന്ദര്‍ശനത്തിനായി ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി ഉടന്‍ എത്തുമെന്നും ഫലേരിയോ വ്യക്തമാക്കി. 

തെരഞ്ഞെടുപ്പില്‍ പുതുമുഖങ്ങളെ അവതരിപ്പിക്കും. 2017ല്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും കോണ്‍ഗ്രസിന് ഭരണം നേടാന്‍ സാധിച്ചില്ലെന്നും കോണ്‍ഗ്രസിന് ഇനിയൊരിക്കലും അതിന് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 

തെരഞ്ഞെടുപ്പിന് മുന്‍പായി ബംഗാളില്‍ മമതയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ച പ്രശാന്ത് കിഷോറിന്റെ ഐ പാക് സംഘം ഗോവയില്‍ സര്‍വെ നടത്തിവരികയാണ്. ഇതിന്റെ ഫലം പതിനഞ്ച് ദിവസത്തിനുള്ളില്‍ വ്യക്തമാകും. അതിന് ശേഷമാകും തെരഞ്ഞെടുപ്പ് പദ്ധതികള്‍ രൂപീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഗോവ തെരഞ്ഞെടുപ്പില്‍ മൊത്തം സീറ്റിലും മത്സരിക്കുമെന്ന് നേരത്തെ ആം ആദ്മി പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബിജെപിയും പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com