5 ലക്ഷം അല്ല, ഇന്ത്യയില്‍ കോവിഡ് മരണം 40 ലക്ഷമെന്ന് ഡബ്ല്യുഎച്ച്ഒ; നിഷേധിച്ച് കേന്ദ്രം 

ഇന്ത്യയെ പോലെ വലിയ വിസ്തൃതിയുള്ള രാജ്യത്തിനും തുനീസിയ പോലെയുള്ള ചെറിയ രാജ്യത്തിനും ഒരേ മാനദണ്ഡം സ്വീകരിക്കുന്നത് അംഗീകരിക്കാനാവില്ല
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


ന്യൂഡൽഹി: കോവിഡ് ബാധിച്ച് ഇന്ത്യയിൽ 40 ലക്ഷത്തോളം പേർ മരിച്ചതായി ലോകാരോഗ്യ സംഘടന. എന്നാൽ ലോകാരോ​ഗ്യ സംഘടനയുടെ മരണ കണക്ക് ഇന്ത്യ നിഷേധിച്ചു. നിലവിൽ 5.20 ലക്ഷം പേർക്ക് ഇന്ത്യയിൽ കോവിഡിനെ തുടർന്ന് ജീവൻ നഷ്ടമായതായാണ് കണക്ക്. 

കോവിഡിലെ യഥാർഥ മരണ കണക്കുകൾ പുറത്തുവിടുന്നതിൽ നിന്ന് ലോകാരോഗ്യ സംഘടനയെ ഇന്ത്യ തടയുന്നുവെന്നും ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ടിൽ പറയുന്നു. ന്യൂയോർക്ക് ടൈംസിന്റെ ഈ ട്വീറ്റ് രാഹുൽ ​ഗാന്ധിയും പങ്കുവെച്ചു. ഇന്ത്യയിലെ യഥാർഥ മരണസംഖ്യ 40 ലക്ഷത്തോളം വരുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടിലുള്ളതെന്ന് ശനിയാഴ്ചയാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തത്.  ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് മരണങ്ങൾ നടന്നത് ഇന്ത്യയിലാകാമെന്നും റിപ്പോർട്ട് പറയുന്നു. 

ലോകത്താകെ 150 ലക്ഷം പേര്‍ കോവിഡ് മൂലം മരിച്ചിട്ടുണ്ടാവാം

ലോകത്താകെ 60 ലക്ഷം പേരാണ് കോവിഡിനെ തുടർന്ന് മരിച്ചത് എന്നാണ് വിവിധ രാജ്യങ്ങളുടെ കണക്കുകൾ പറയുന്നതെങ്കിലും യഥാർഥത്തിൽ 150 ലക്ഷത്തിലേറെപ്പേർ മരിച്ചിട്ടുണ്ടെന്നാണു ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നത്. അധികമായുള്ള 90 ലക്ഷത്തിൽ ഭൂരിഭാഗവും ഇന്ത്യയിലാണെന്നും റിപ്പോർട്ടിൽ അവകാശപ്പെടുന്നു. രാജ്യത്തിന്റെ ഔദ്യോഗിക കണക്കുകൾക്കു പുറമേ പ്രാദേശികമായി ലഭിച്ച കണക്കുകൾ, വീടുകൾ തോറുമുള്ള സർവേകൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് ലോകാരോഗ്യ സംഘടന റിപ്പോർട്ട്. 

എന്നാൽ, ലോകാരോഗ്യ സംഘടന മരണക്കണക്കു തയാറാക്കിയതിൽ അപാകതയുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രതികരിച്ചു. വ്യത്യസ്ത രീതിയിലുള്ള മാനദണ്ഡങ്ങളാണ് വിവിധ രാജ്യങ്ങൾക്ക് ലോകാരോ​ഗ്യ സംഘടന അവലംബിച്ചത്. ഇന്ത്യയെ പോലെ വലിയ വിസ്തൃതിയുള്ള രാജ്യത്തിനും തുനീസിയ പോലെയുള്ള ചെറിയ രാജ്യത്തിനും ഒരേ മാനദണ്ഡം സ്വീകരിക്കുന്നത് അംഗീകരിക്കാനാവില്ല. ഇന്ത്യയിൽ എല്ലായിടത്തും കോവിഡ് പോസിറ്റിവിറ്റി നിരക്ക് പോലും ഒരേ പോലെയായിരുന്നില്ലെന്നും ആരോഗ്യ മന്ത്രാലയം വാദിക്കുന്നു.

കോവിഡ് മരണക്കണക്കിനായി ഗണിതശാസ്ത്ര മാതൃകകളാണ് അവലംബിച്ചത്

മറ്റ് മുൻനിര രാജ്യങ്ങൾ നൽകുന്ന ഔദ്യോഗിക കണക്കു മാത്രമാണ് ലോകാരോ​ഗ്യ സംഘടന സ്വീകരിച്ചത്. എന്നാൽ ഇന്ത്യയടക്കം പല രാജ്യങ്ങളുടെയും കോവിഡ് മരണക്കണക്കിനായി ഗണിതശാസ്ത്ര മാതൃകകളാണ് അവലംബിച്ചത്. അനൗദ്യോഗിക വിവരങ്ങൾ ചേർത്താണ് അവ തയാറാക്കിയിരിക്കുന്നതെന്നും ആരോഗ്യ മന്ത്രാലയം പറയുന്നു.

രാജ്യത്തെ കോവിഡ് മരണ സംഖ്യയിൽ കേന്ദ്രം കള്ളക്കളി നടത്തിയതായി കോൺഗ്രസ് ആരോപിച്ചിരുന്നു. കോവിഡ് കാലത്ത് കേന്ദ്രസർക്കാരിന്റെ പിടിപ്പുകേടു മൂലം ഇന്ത്യയിൽ 40 ലക്ഷം പേർ മരിച്ചെന്ന ആരോപണം രാഹുൽ ഗാന്ധി ആവർത്തിച്ചു. ‘മോദിജി സത്യം പറയുകയുമില്ല, മറ്റുള്ളവരെ പറയാൻ അനുവദിക്കുകയുമില്ലെന്നും രാഹുൽ ​ഗാന്ധിയുടെ ട്വീറ്റിൽ പറയുന്നു. 

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com