തലയ്ക്ക് പിടിച്ച പ്രണയം; മകളെ കൊല്ലാന്‍ ക്വട്ടേഷന്‍; പൊട്ടാസ്യം ക്ലോറൈഡ് കുത്തിവയ്ക്കാന്‍ അച്ഛന്റെ നിര്‍ദ്ദേശം

ഒരു ലക്ഷം രൂപ നല്‍കി ആശുപത്രിയിലെ വാര്‍ഡ് ബോയ് ആയ നരേഷ് കുമാറിനും കൂട്ടാളിയായ വനിതാ ജീവനക്കാരിക്കുമാണ് ഇയാള്‍ ക്വട്ടേഷന്‍ നല്‍കിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലഖ്‌നൗ: പ്രണയ ബന്ധത്തില്‍ പിന്‍മാറാന്‍ തയ്യാറാകാതിരുന്ന മകളെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ അച്ഛന്‍ പിടിയില്‍. ഇയാള്‍ക്കൊപ്പം കൊല്ലാന്‍ കൂട്ടുനിന്ന രണ്ട് പേര്‍ കൂടി അറസ്റ്റിലായി. അമിത അളവില്‍ പൊട്ടാസ്യം ക്ലോറൈഡ് കുത്തിവച്ച് മകളെ കൊല്ലാന്‍ ഒരു ലക്ഷം രൂപയാണ് പിതാവ് നല്‍കിയത്.

ഉത്തര്‍പ്രദേശിലെ കന്‍കര്‍ഖേഡയിലാണ് ഞെട്ടിക്കുന്ന സംഭവം. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ പിതാവ് നവീന്‍ കുമാര്‍, ആശുപത്രി വാര്‍ഡ് ബോയ് നരേഷ് കുമാര്‍, വനിതാ ജീവനക്കാരി എന്നിവരാണ് അറസ്റ്റിലായത്. 

പ്രണയ ബന്ധത്തില്‍ നിന്ന് പിന്‍മാറാന്‍ നവീന്‍ കുമാര്‍ പല തവണ ആവശ്യപ്പെട്ടിട്ടും മകള്‍ അതിന് തയ്യാറായില്ല. പിന്നാലെ ഒരു ലക്ഷം രൂപ നല്‍കി ആശുപത്രിയിലെ വാര്‍ഡ് ബോയ് ആയ നരേഷ് കുമാറിനും കൂട്ടാളിയായ വനിതാ ജീവനക്കാരിക്കുമാണ് ഇയാള്‍ ക്വട്ടേഷന്‍ നല്‍കിയത്. മകളെ പൊട്ടാസ്യം ക്ലോറൈഡ് അമിതമായി കുത്തിവച്ച് കൊല്ലാനായിരുന്നു പറഞ്ഞുറപ്പിച്ചത്. 

അതിനിടെ പെണ്‍കുട്ടി വീടിന്റെ ടെറസില്‍ നിന്ന് ചാടി പരിക്കേറ്റു. കുട്ടി കുരങ്ങുകളെ കണ്ടപ്പോള്‍ പേടിച്ചെന്നും പിന്നാലെ ടെറസില്‍ നിന്ന് വീഴുകയുമായിരുന്നുവെന്ന് പറഞ്ഞാണ് നവീന്‍ കുമാര്‍ മകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നാലെ ഡോക്ടറെന്ന വ്യാജേന ചികിത്സിക്കാനെത്തിയ നരേഷ് കുമാര്‍ കുട്ടിക്ക് പൊട്ടാസ്യം ക്ലോറൈഡ് കുത്തിവയ്ക്കുകയായിരുന്നു. 

ആരോഗ്യസ്ഥിതി ഗുരുതരമായതോടെ മോദിപുരത്തുള്ള ഫ്യൂച്ചര്‍ പ്ലസ് എന്ന മറ്റൊരു ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റി. ഇവിടെ വച്ച് പരിശോധന നടത്തിയ ഡോക്ടര്‍മാര്‍ കുട്ടിയുടെ ശരീരത്തില്‍ അമിതമായി പൊട്ടാസ്യം ക്ലോറൈഡിന്റെ സാന്നിധ്യം കണ്ടെത്തി. സംശയം തോന്നിയ ഡോക്ടര്‍മാര്‍ പൊലീസില്‍ വിവരം പറഞ്ഞു. 

പിന്നാലെ പെണ്‍കുട്ടിയെ ആദ്യം പ്രവേശിപ്പിച്ച ആശുപത്രിയിലെത്തിയ പൊലീസ് ഇവിടെയുള്ള സിസിടിവി പരിശോധിച്ചു. നരേഷ് കുമാര്‍ കുട്ടിയെ പരിശോധിക്കുന്ന ദൃശ്യങ്ങള്‍ കണ്ട പൊലീസ് ഇയാളെ ചോദ്യം ചെയ്തതോടെയാണ് ക്വട്ടേഷന്‍ വിവരം പുറത്തായത്. പിന്നാലെയാണ് മൂവരേയും അറസ്റ്റ് ചെയ്തത്. 

നരേഷ് കുമാറിന്റെ പക്കല്‍ നിന്ന് പൊട്ടാസ്യം ക്ലോറൈഡും 90,000 രൂപയും പൊലീസ് കണ്ടെടുത്തു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com