തേജസ്വിയുമായി ചര്‍ച്ച നടത്തി നിതീഷ്; ബിഹാറില്‍ മുന്നണി മാറ്റ നീക്കം?, എംഎല്‍എമാരെ ചാക്കിലാക്കാന്‍ നീക്കമെന്ന് ജെഡിയു

ബിഹാറില്‍ ഭരണകക്ഷിയായ എന്‍ഡിഎയില്‍ പൊട്ടിത്തെറി. ജെഡിയു മുന്നണി വിടുമെന്ന് സൂചന
ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍/ പിടിഐ
ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍/ പിടിഐ


പട്‌ന: ബിഹാറില്‍ ഭരണകക്ഷിയായ എന്‍ഡിഎയില്‍ പൊട്ടിത്തെറി. ജെഡിയു മുന്നണി വിടുമെന്ന് സൂചന. മുഖ്യമന്ത്രി നിതീഷ് കുമാര്‍ പാര്‍ട്ടി എംഎല്‍എമാരുടേയും എംപിമാരുടേയും അടിയന്തര യോഗം വിളിച്ചു. ജെഡിയു പിളര്‍ത്തി എംഎല്‍എമാരെ സ്വന്തം പാളയത്തിലെത്തിക്കാന്‍ ബിജെപി  കരുക്കല്‍ നീക്കിത്തുടങ്ങിയെന്ന് ജെഡിയു ആരോപിച്ചു. 

ഞായറാഴ്ച രാത്രി നിതീഷ് കുമാര്‍ ആര്‍ജെഡി നേതാവ് തേജസ്വി യാദവുമായും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായും ഫോണില്‍ ചര്‍ച്ചകള്‍ നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞദിവസം പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത നീതി ആയോഗ് യോഗത്തില്‍ നിന്ന് നിതീഷ് കുമാര്‍ വിട്ടുനിന്നിരുന്നു. 

വ്യാഴാഴാഴ്ച നിതീഷ് ഡല്‍ഹിയിലെത്തി സോണിയയെ കാണുമെന്ന് ജെഡിയു വൃത്തങ്ങളെ ഉദ്ധരിച്ച് ബിഹാര്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബിജെപിയുമായി ബന്ധം ഉപേക്ഷിച്ച് വരികയാണെങ്കില്‍ നിതീഷുമായി സഖ്യമുണ്ടാക്കാന്‍ തയ്യാറാണെന്ന് ആര്‍ജെഡി നേതാക്കളും അറിയിച്ചിട്ടുണ്ട്.

ആര്‍ജെഡി സഖ്യം ഉപേക്ഷിച്ച് 2017ല്‍ ജെഡിയു ബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ ുണ്ടാക്കിയത് മുതല്‍ എന്‍ഡിഎയില്‍ ഭിന്നത രൂക്ഷമാണ്. ജെഡിയുവിനെക്കാള്‍ കൂടുതല്‍ എംഎല്‍എമാര്‍ ഉണ്ടായിട്ടും 2020ല്‍ ബിജെപി നിതീഷ് കുമാറിനെ മുഖ്യമന്ത്രിയാക്കിരുന്നു. എന്നാല്‍ തങ്ങളുടെ എംഎല്‍എമാരെ ചാക്കിട്ടു പിടിക്കാന്‍ ബിജെപി ശ്രമം ആരംഭിച്ചുട്ടുണ്ടെന്നാണ് ജെഡിയു ഇപ്പോള്‍ ആരോപിക്കുന്നത്. മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ പ്രയോഗിച്ച അതേ നീക്കം ബിഹാറിലും പ്രയോഗിക്കുകയാണ് എന്നാണ് ആരോപണം. 

ബിഹാര്‍ സീറ്റ് നില 

243 ബിഹാര്‍ നിയമസഭയിലേക്ക് 2020-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 75 സീറ്റുകള്‍ നേടി ആര്‍ജെഡി ആയിരുന്ന ഏറ്റവും വലിയ ഒറ്റ കക്ഷി. 74 സീറ്റുകള്‍ നേടി ബിജെപി രണ്ടാമതെത്തി. 43 സീറ്റുകള്‍ ജെഡിയുവിനും ലഭിച്ചു. ജെഡിയു-ബിജെപി സഖ്യം അധികാരത്തിലേറി.

ഇതിനിടെ എന്‍ഡിഎ സഖ്യകക്ഷിയായ വികാസ്ഷീല്‍ ഇഹ്‌സാന്‍ പാര്‍ട്ടിയെ പിളര്‍ത്തി അവരുടെ നാലില്‍ മൂന്ന് എംഎല്‍എമാരേയും ബിജെപിയില്‍ ചേര്‍ത്തു. ഇതോടെ 77 സീറ്റുകളോടെ ബിജെപി ബിഹാര്‍ നിയമസഭയിലെ ഏറ്റവും വലിയ ഒറ്റ കക്ഷിയായി മാറി.

ഒവൈസിയുടെ എഐംഐഎമ്മിന്റെ അഞ്ചില്‍ നാല് എംഎല്‍എമാര്‍ നേരത്തെ ആര്‍ജെഡിയില്‍ ചേര്‍ന്നിരുന്നു. ആര്‍ജെഡിക്ക് നിലവില്‍ 80 സീറ്റുണ്ട്. 43 സീറ്റാണ് ജെഡിയുവിനുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com