ലഖ്നൗ: ടിക്കറ്റിന് അധിക തുക ഈടാക്കിയ ഇന്ത്യൻ റെയിൽവേക്കെതിരെ അഭിഭാഷകൻ നടത്തിയ നിയമ പോരാട്ടം 21 വർഷങ്ങൾക്കിപ്പുറം വിജയം കണ്ടു. ടിക്കറ്റിന് 20 രൂപ അധികം ഇടാക്കിയത് ചോദ്യം ചെയ്ത് അഭിഭാഷകനായ തുംഗ്‌നാഥ് ചതുര്‍വേദിയാണ് നിയമ പോരാട്ടത്തിന് ഇറങ്ങിത്തിരിച്ചത്. നഷ്ടപരിഹാരമടക്കം നൽകണമെന്നാണ് ഉപഭോക്തൃ ഫോറത്തിന്റെ വിധി.
1999ലാണ് തുംഗ്‌നാഥ് ചതുർവേദിയിൽ നിന്ന് റെയില്‍വേ 20 രൂപ അധിക ചാര്‍ജായി ഈടാക്കിയത്. അധികമായി ഈടാക്കിയ 20 രൂപയും 21 കൊല്ലക്കാലത്തേക്ക് 12 ശതമാനം വാര്‍ഷിക പലിശയും പരാതിക്കാരന്‍ നേരിട്ട അസൗകര്യത്തിന് 15,000 രൂപ നഷ്ടപരിഹാരമായും റെയില്‍വേ നല്‍കണമെന്നാണ് ഉപഭോക്തൃ ഫോറത്തിന്റെ ഉത്തരവ്.
1999 ഡിസംബര്‍ 25നാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്. ഗാലി പാര്‍പാഞ്ച് സ്വദേശിയായ തുംഗ്‌നാഥ് മുറാദാബാദിലേക്ക് പോകാനായി മഥുര കന്റോണ്‍മെന്റ് സ്‌റ്റേഷനില്‍ നിന്ന് രണ്ട് ടിക്കറ്റുകളെടുത്തു. ഒരു ടിക്കറ്റിന് 35 രൂപയായതിനാല്‍ 70 രൂപയാണ് തുംഗ്‌നാഥ് നല്‍കേണ്ടിയിരുന്നത്. എന്നാല്‍ അദ്ദേഹത്തില്‍ നിന്ന് 90 രൂപയാണ് ഈടാക്കിയത്. 20 രൂപ തിരികെ ആവശ്യപ്പെട്ടെങ്കിലും ബുക്കിങ് ക്ലര്‍ക്ക് തുക മടക്കി നല്‍കാന്‍ തയ്യാറായില്ല. ട്രെയിന്‍ സ്റ്റേഷനിലെത്തിയതിനെ തുടര്‍ന്ന് തുംഗ്‌നാഥ് മുറാദാഹാദിലേക്ക് യാത്രയാവുകയും ചെയ്തു.
പിന്നാലെയാണ് അദ്ദേഹം ഉപഭോക്തൃഫോറത്തില്‍ പരാതി നല്‍കിയത്. നോര്‍ത്ത് ഈസ്‌റ്റേണ്‍ റെയില്‍വേ ഗൊരഖ്പുര്‍ ജനറല്‍ മാനേജരേയും മഥുര കന്റോണ്‍മെന്റ് സ്‌റ്റേഷനിലെ ബുക്കിങ് ക്ലര്‍ക്കിനേയും എതിര്‍കക്ഷികളാക്കിയായിരുന്നു പരാതി നല്‍കിയത്. കേസ് 21 കൊല്ലം നീണ്ടുപോയെങ്കിലും നിയമത്തില്‍ താനര്‍പ്പിച്ച വിശ്വാസം തനിക്ക് അനുകൂല വിധി വന്നതില്‍ അഭിഭാഷകന്‍ സന്തോഷം പ്രകടിപ്പിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ