ദളിത് അധ്യാപികയെ പെട്രോള്‍ ഒഴിച്ചു തീകൊളുത്തി കൊന്നു; രാജസ്ഥാനില്‍ വീണ്ടും ഞെട്ടിക്കുന്ന ക്രൂരത

ആറു വയസ്സുള്ള മകനൊപ്പം സ്‌കൂളിലേക്ക് പോകുന്നതിനിടെയാണ് അക്രമിസംഘം പെട്രോള്‍ ദേഹത്തേക്ക് ഒഴിച്ച് തീ കൊളുത്തിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ജയ്പൂര്‍: ദളിതനായ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയതിന്റെ വിവാദം കെട്ടടങ്ങുംമുമ്പേ രാജസ്ഥാനില്‍ വീണ്ടുമൊരു ദളിത് കൊലപാതകം കൂടി. ജയ്പൂരില്‍ സ്‌കൂള്‍ അധ്യാപികയായ 34കാരിയെയാണ് അക്രമിസംഘം  തീവെച്ചു കൊലപ്പെടുത്തിയത്. ജയ്പൂരിലെ റെഗാറോണ്‍ സ്വദേശിയായ അനിത ദേവി റെയ്ഗാറാണ് മരിച്ചത്. 

ഓഗസ്റ്റ് 10 ന് രാവിലെ എട്ടരയോടെയാണ് യുവതിക്ക് നേരെ ആക്രമണം ഉണ്ടായത്. സ്വകാര്യ സ്‌കൂള്‍ അധ്യാപികയായ അനിത, ആറു വയസ്സുള്ള മകനൊപ്പം സ്‌കൂളിലേക്ക് പോകുന്നതിനിടെയാണ് അക്രമിസംഘം പെട്രോള്‍ ദേഹത്തേക്ക് ഒഴിച്ച് തീ കൊളുത്തിയത്. തീപടര്‍ന്നതോടെ 70 ശതമാനത്തിലേറെ പൊള്ളലേറ്റ അനിത ജമുരാംഗാര്‍ഹ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന അനിത കഴിഞ്ഞദിവസം രാത്രിയാണ് മരിച്ചത്. 

വായ്പ നല്‍കിയ പണം തിരിച്ചുചോദിച്ചതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലയില്‍ കലാശിച്ചതെന്ന് ജയ്പുര്‍ റൂറല്‍ എസ് പി മനീഷ് അഗര്‍വാള്‍ പറഞ്ഞു. അധ്യാപിക ബന്ധുക്കള്‍ക്ക് പണം വായ്പ കൊടുത്തിരുന്നു. കഴിഞ്ഞദിവസം ഈ പണം തിരികെ ചോദിച്ചതിനെ ചൊല്ലി തര്‍ക്കമുണ്ടായി. പിന്നാലെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ അധ്യാപികയെ മര്‍ദിക്കുകയും പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയുമായിരുന്നു. 

ഏതാനും ദിവസം മുമ്പ് സവര്‍ണ ജാതിയില്‍പ്പെട്ടവര്‍ക്ക് കുടിക്കാന്‍ വെള്ളം വെച്ച പാത്രത്തില്‍ തൊട്ടു എന്നാരോപിച്ച് ദളിത് ബാലനെ സ്‌കൂള്‍ അധ്യാപകന്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത് ഏറെ വിവാദമായിരുന്നു. അധ്യാപകന്റെ ക്രൂരമര്‍ദ്ദനമേറ്റ ബാലന്‍ ആശുപത്രിയില്‍ വെച്ച് മരിച്ചു. സംഭവത്തെ ലാഘവത്തോടെ കണ്ട മുഖ്യമന്ത്രി അശോക് ഗെഹലോട്ടിന്റെ പ്രസ്താവനയും വിവാദമായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com