പൂജാരി നിയമനത്തില്‍ സര്‍ക്കാര്‍ ചട്ടം വേണ്ട; ആഗമങ്ങള്‍ പ്രകാരം നിര്‍മിച്ച ക്ഷേത്രങ്ങളെ നിയമത്തില്‍നിന്ന് ഒഴിവാക്കി ഹൈക്കോടതി ഉത്തരവ്

നിബന്ധന ആഗമങ്ങള്‍ (തന്ത്രം, സംഹിത) പ്രകാരം നിര്‍മിക്കപ്പെട്ട ക്ഷേത്രങ്ങള്‍ക്കു ബാധകമല്ലെന്നാണ് ഹൈക്കോടതി ഉത്തരവ്
മദ്രാസ് ഹൈക്കോടതി/ഫയല്‍
മദ്രാസ് ഹൈക്കോടതി/ഫയല്‍

ചെന്നൈ: ആഗമങ്ങള്‍ പ്രകാരം നിര്‍മിക്കപ്പെട്ട ക്ഷേത്രങ്ങളിലെ പൂജാരി നിയമനത്തിന് തമിഴ്‌നാട് സര്‍ക്കാര്‍ കൊണ്ടുവന്ന ചട്ടങ്ങള്‍ ബാധകമാവില്ലെന്ന് മദ്രാസ് ഹൈക്കോടതി. ഈ ക്ഷേത്രങ്ങളിലെ പൂജാരി/അര്‍ച്ചക നിയമനത്തിന് തമിഴ്‌നാട് ഹിന്ദുമത സ്ഥാപന നിയമപ്രകാരമുള്ള യോഗ്യതകള്‍ വേണ്ടെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

ക്ഷേത്ര പൂജാരികളായി നിയമിക്കപ്പെടുന്നതിന് ഒരു വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് നിര്‍ബന്ധമാണെന്നാണ്, 2020ല്‍ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തില്‍ പറയുന്നത്. വര്‍ഷങ്ങളായി പൂജ ചെയ്തുകൊണ്ടിരിക്കുന്നവര്‍ ആണെങ്കിലും പൂജാരിയായി നിയമിക്കപ്പെടുന്നതിനു സര്‍ട്ടിഫിക്കറ്റ് വേണം. ഈ നിബന്ധന ആഗമങ്ങള്‍ (തന്ത്രം, സംഹിത) പ്രകാരം നിര്‍മിക്കപ്പെട്ട ക്ഷേത്രങ്ങള്‍ക്കു ബാധകമല്ലെന്നാണ് ഹൈക്കോടതി ഉത്തരവ്.

മത വിശ്വാസത്തിനുള്ള അവകാശവും പ്രത്യേക മതവിഭാഗങ്ങളുടെ അവകാശവും ഉറപ്പുവരുത്തുന്ന ഭരണഘടനയുടെ 25, 26 അനുഛേദങ്ങളുടെ ലംഘനമാണ് ഇതെന്ന് ഹൈക്കോടതി വിലയിരുത്തി. പൂജാരികള്‍ക്കു പുറമം മറ്റു ക്ഷേത്ര ജീവനക്കാരുടെ നിയമനവും വ്യവസ്ഥ ചെയ്തിട്ടുള്ളതിനാല്‍, നിയമനത്തിലെ 7, 9 വകുപ്പുകള്‍ പൂര്‍ണമായി റദ്ദാക്കുന്നില്ലെന്ന് കോടതി പറഞ്ഞു. 

മറ്റു ജീവനക്കാരുടെ നിയമനവും പ്രതിപാദിക്കുന്നതിനാല്‍ വകുപ്പുകള്‍ ഭരണഘടനാവിരുദ്ധം എന്നു പറയുന്നില്ല. ഈ വകുപ്പുകള്‍ റദ്ദാക്കിയാല്‍ മറ്റു ജീവനക്കാരുടെ നിയമനത്തില്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ ഇല്ലാത്ത അവസ്ഥ സംജാതമാവും. എന്നാല്‍ അര്‍ച്ചക, പൂജാരി നിയമനത്തില്‍ ഈ വകുപ്പുകള്‍ ബാധകമല്ല- കോടതി വ്യക്തമാക്കി.

ഒരു പ്രത്യേക ആഗമ പ്രകാരം സ്ഥാപിക്കപ്പെട്ട ക്ഷേത്രത്തിലെ പൂജാരിയെ അതേ ആഗമപ്രാകരം സ്ഥാപിക്കപ്പെട്ട മറ്റൊരു ക്ഷേത്രത്തിലേക്കു മാത്രമേ സ്ഥലം മാറ്റാവു എന്നും കോടതി നിര്‍ദേശിച്ചു. ആഗമങ്ങള്‍ പ്രകാരം സ്ഥാപിക്കപ്പെട്ട ക്ഷേത്രങ്ങള്‍ ഏതൊക്കെയെന്നു കണ്ടെത്താന്‍ ഹൈക്കോടതി അഞ്ചംഗ സമിതിയെ നിയോഗിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com