സോണാലിയുടെ ശരീരത്തിൽ സാരമായ പരിക്കുകൾ; പല തവണ മർദ്ദനമേറ്റു; പോസ്റ്റുമോർട്ടം റിപ്പോർട്ട്
By സമകാലിക മലയാളം ഡെസ്‌ക് | Published: 25th August 2022 08:01 PM |
Last Updated: 25th August 2022 08:01 PM | A+A A- |

ഫോട്ടോ: എഎൻഐ
പനാജി: കഴിഞ്ഞ ദിവസം, മരിച്ച നിലയിൽ കണ്ടെത്തിയ ബിജെപി നേതാവും നടിയുമായ സോണാലി ഫോഗട്ടിന്റെ ശരീരത്തിൽ സാരമായ പരിക്കുകളെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ഗോവയിലാണ് 42കാരിയായ സോണാലിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
മൂര്‍ച്ചയില്ലാത്ത ഏതോ വസ്തു ഉപയോഗിച്ച് ഒന്നിലധികം തവണ മര്‍ദ്ദിച്ചതിനെ തുടര്‍ന്നുള്ള പരിക്കുകളാണ് സോണാലിയുടെ ശരീരത്തിലുള്ളത്. അവരുടെ ശരീരത്തിൽ ഒന്നിലധികം പരിക്കുകളുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഗോവ മെഡിക്കല്‍ കോളജ് ആന്‍ഡ് ഹോസ്പിറ്റലിലാണ് സോണാലിയുടെ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ നടത്തിയത്.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് പിന്നാലെ സോണാലിയുടെ രണ്ട് അനുയായികള്‍ക്കെതിരെ ഗോവാ പൊലീസ് കൊലപാതകക്കുറ്റം കൂടി രജിസ്റ്റര്‍ ചെയ്തു. സോണാലിയുടെ മരണവുമായി ബന്ധപ്പെട്ട് കൊലപാതകം കൂടി ചേര്‍ത്തിട്ടുണ്ട്. ഓഗസ്റ്റ് 22 തിങ്കാളാഴ്ചയാണ് സോണാലി ഗോവയിലെത്തിയത്. പേഴ്‌സണല്‍ അസിസ്റ്റന്റ് സുധീര്‍ സാഗ്‌വാനും ഇയാളുടെ സുഹൃത്ത് സുഖ്‌വിന്ദര്‍ സിങും സോണാലിക്ക് ഒപ്പമുണ്ടായിരുന്നു. ഇവര്‍ ഇരുവര്‍ക്കുമെതിരേയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
സുധീറിനും സുഖ്‌വിന്ദറിനുമെതിരേ സോണാലിയുടെ സഹോദരന്‍ റിങ്കു ധാക്ക, ബുധാനാഴ്ച അന്‍ജുന പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. റിങ്കുവിന്റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.
തന്റെ സഹോദരിയുടെ മരണം, ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകം ആണെന്നാണ് സോണാലിയുടെ സഹോദരന്റെ ആരോപണം. ചൊവ്വാഴ്ച വൈകീട്ട് ഗോവയിലെത്തിയതിന് പിന്നാലെ സ്വന്തം നിലയ്ക്ക് ചില അന്വേഷണങ്ങള്‍ നടത്തിയിരുന്നെന്നും സോണാലിയുടേത് സ്വാഭാവിക മരണം അല്ലെന്നും റിങ്കു കൂട്ടിച്ചേര്‍ത്തു.
ഈ വാര്‍ത്ത കൂടി വായിക്കൂ
5ജി സേവനം ഒക്ടോബര്‍ 12 മുതല്‍; അശ്വനി വൈഷ്ണവ്
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ