റെയില്‍വേ സ്റ്റേഷനില്‍ നിന്ന് തട്ടിക്കൊണ്ടുപോയ കുഞ്ഞ് ബിജെപി നേതാവിന്റെ വീട്ടില്‍; എട്ടുപേര്‍ അറസ്റ്റില്‍ 

ഉത്തര്‍പ്രദേശില്‍ റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ അമ്മയ്‌ക്കൊപ്പം ഉറങ്ങുമ്പോള്‍ തട്ടിക്കൊണ്ടുപോയ ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി
കുഞ്ഞിനെ തട്ടിക്കൊണ്ടുപോകുന്ന ദൃശ്യം
കുഞ്ഞിനെ തട്ടിക്കൊണ്ടുപോകുന്ന ദൃശ്യം

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ അമ്മയ്‌ക്കൊപ്പം ഉറങ്ങുമ്പോള്‍ തട്ടിക്കൊണ്ടുപോയ ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി.കാണാതായ സ്ഥലത്ത് നിന്ന് നൂറ് കിലോമീറ്റര്‍ അകലെ ഫിറോസാബാദിലുള്ള ബിജെപി നേതാവിന്റെ വീട്ടില്‍ നിന്നാണ് കണ്ടെടുത്തത്.

ബിജെപി നേതാവും കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ വിനീത അഗര്‍വാളും ഭര്‍ത്താവും 1.8 ലക്ഷം രൂപയ്ക്ക് രണ്ടു ഡോക്ടര്‍മാരില്‍ നിന്ന് കുഞ്ഞിനെ വാങ്ങിയെന്നാണ് പൊലീസ് പറയുന്നത്. കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടു പോയി വില്‍പന നടത്തുന്ന വന്‍ സംഘത്തിന്റെ ഭാഗമാണ് ഈ ഡോക്ടര്‍മാരെന്നും പൊലീസ് പറയുന്നു. ബിജെപി നേതാവിനും ഭര്‍ത്താവിനും നിലവില്‍ ഒരു മകളുണ്ട്. ഒരു ആണ്‍ കുഞ്ഞിനെ വേണമെന്ന ആഗ്രഹത്തിലാണ് ഇവര്‍ കുഞ്ഞിനെ വാങ്ങിയതെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ ക്യാമറയില്‍ പതിഞ്ഞയാള്‍ ഉള്‍പ്പെടെ എട്ടുപേരെയാണ് അറസ്റ്റ് ചെയ്തത്.

ഉത്തര്‍പ്രദേശിലെ മഥുര റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമിലാണ് സംഭവം നടന്നത്. കുഞ്ഞിനെ തട്ടിക്കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. കുഞ്ഞിനെ അതിന്റെ അമ്മയ്ക്ക് കൈമാറിയതായി യുപി പൊലീസ് അറിയിച്ചു. പിടിയിലായ ഡോക്ടര്‍മാരില്‍ നിന്ന് പൊലീസ് പണവും കണ്ടെടുത്തിട്ടുണ്ട്.

'ദീപ് കുമാര്‍ എന്നയാളാണ് കുട്ടിയെ പ്ലാറ്റ് ഫോമില്‍ നിന്ന് എടുത്ത് കൊണ്ടുപോയത്. ഹത്രാസ് ജില്ലയിലുള്ള ഒരു ആശുപത്രി കേന്ദ്രീകരിച്ചാണ് കുഞ്ഞുങ്ങളെ വില്‍പന നടത്തുന്ന റാക്കറ്റ് പ്രവര്‍ത്തിക്കുന്നത്. സംഘത്തിന്റെ ഭാഗമായ രണ്ട് ഡോക്ടര്‍മാരുടേതാണ് ആശുപത്രി. ദീപ് കുമാറും കുറച്ച് ആരോഗ്യ പ്രവര്‍ത്തകരും തട്ടിക്കൊണ്ടുപോകല്‍ സംഘത്തിലുള്ള ആളുകളാണ്. ബിജെപി നേതാവിന്റെ വീട്ടില്‍ കുഞ്ഞിനെ കണ്ടെത്തുകയും തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലുമാണ് റാക്കറ്റിലേക്ക് അന്വേഷണം നീണ്ടത്' -മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനായ മുഹമ്മദ് മുഷ്താഖ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com