ഇന്ത്യ-പാകിസ്ഥാന്‍ ഏഷ്യ കപ്പ് ക്രിക്കറ്റ് മത്സരം കാണാനെത്തിയപ്പോള്‍ ദേശീയ പതാക വെച്ചുനീട്ടിയത് നിരസിച്ച ബിസിസിഐ സെക്രട്ടറി ജയ് ഷായ്ക്ക് എതിരെ വിമര്‍ശനവുമായി പ്രതിപക്ഷം. വിജയാഘോഷത്തിനിടെ ജയ് ഷായ്ക്ക് നേരെ ദേശീയ പതാക നീട്ടുന്നതും അദ്ദേഹം അത് വാങ്ങാതിരിക്കുന്നതുമായ വീഡിയോ പുറത്തുവന്നിരുന്നു.
ദേശീയ പതാക നിരാകരിക്കുന്നത് രാജ്യത്തെ ജനതയോടുള്ള അവഹേളനമാണ് എന്നാണ് വിമര്‍ശനം. 'ധൂര്‍ത്തനായ രാജകുമാരന് ദേശാഭിമാനത്തെ കുറിച്ച് അറിയില്ല' എന്നായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയുടെ വിമര്‍ശനം. രാജ്യസ്‌നേഹമില്ലാതെ നാടകങ്ങളില്‍ മുഴുകുന്ന ഭരണകക്ഷിയുടെ കാപട്യത്തിന്റെ ഉദാഹരണമാണ് ജയ് ഷാ ദേശീയ പതാക പിടിക്കാന്‍ വിസമ്മതിക്കുന്നതിലൂടെ വ്യക്തമായത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജയ് ഷായുടെ പ്രവൃത്തി അമിത് ഷായെ പ്രകോപിപ്പിക്കുന്നുണ്ടോയെന്ന് വ്യക്താക്കണമെന്ന് ടിഎംസി നേതാവ് ഡെറിക് ഒബ്രിയാന്‍ പറഞ്ഞു. 'ഈ പ്രവൃത്തി നിങ്ങളുടെ ദേശീയ വികാരത്തെ വ്രണപ്പൈടുത്തിയോ? അതോ നിങ്ങളുടെ മകനായതിനാല്‍ ഇത് ക്ഷമിക്കുമോ?'എന്നും അദ്ദേഹം ചോദിച്ചു.
മുന്‍ വൈസ് പ്രസിഡന്റ് ഹമീദ് അന്‍സാരി മുന്‍പ് റിപ്പബ്ലിക് ദിന പരേഡില്‍ ദേശീയ പതാകയോട് അവഹേളനം കാണിച്ചെന്ന് ആരോപിച്ച അതേ ബിജെപി തന്നെയാണ് ഇപ്പോള്‍ ജയ് ഷായുടെ പ്രവൃത്തിയെ ന്യായീകരിച്ച് രംഗത്തുവന്നിരിക്കുന്നതെന്ന് തൃണമൂല്‍ വക്താവ് സാകേത് ഗോഖലെ പറഞ്ഞു.
ഈ വാർത്ത കൂടി വായിക്കൂ ബംഗാളില്‍ സിപിഎം ബിജെപി സഖ്യം വേണം; നിര്‍ദേശവുമായി പാര്‍ട്ടി നേതാവ്
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ