സത്യപ്രതിജ്ഞ ഇന്ന്, ഹിമാചല്‍ മുഖ്യമന്ത്രിയായി സുഖ്‌വിന്ദര്‍ സിങ് സുഖു ഇന്ന് അധികാരമേൽക്കും

രാഹുൽ ഗാന്ധി , പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖ‌ർഗെ , കെ സി വേണുഗോപാൽ തുടങ്ങിയവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും
സുഖ്‌വിന്ദര്‍ സിങ്ങ്
സുഖ്‌വിന്ദര്‍ സിങ്ങ്

ഷിംല; ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയായി സുഖ്‌വിന്ദര്‍ സിങ് സുഖു ഇന്ന് അധികാരമേൽക്കും. നിലവിലെ പ്രതിപക്ഷ നേതാവ് മുകേഷ് അഗ്നിഹോത്രി ഉപമുഖ്യമന്ത്രിയാവും.ഷിംലയിലെ റിഡ്ജ് മൈതാനത്ത് 12 മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങ്. സുഖുവും ഉപമുഖ്യമന്ത്രിയാകുന്ന മുകേഷ് അഗ്നിഹോത്രിയും മാത്രമാകും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കുക. 

രാഹുൽ ഗാന്ധി , പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖ‌ർഗെ , കെ സി വേണുഗോപാൽ തുടങ്ങിയവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും. ഇന്നലെ രാത്രിതന്നെ സുഖുവിന്റെ നേതൃത്ത്വത്തിൽ നേതാക്കൾ ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാൻ അനുമതി തേടിയിരുന്നു. മന്ത്രിമാരുടെ കാര്യത്തിൽ വരും ദിവസങ്ങളിൽ തീരുമാനമെടുക്കും. മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ട് രം​ഗത്തുണ്ടായിരുന്ന പരേതനായ മുൻ മുഖ്യമന്ത്രി വീരഭദ്രസിങ്ങിന്റെയും പിസിസി അധ്യക്ഷ പ്രതിഭ സിങ്ങിന്റെയും മകൻ വിക്രമാദിത്യയ്ക്ക് മന്ത്രിസഭയിൽ സുപ്രധാന പദവിനൽകും. 
 
ഹിമാചലിലെ ഹാമിർപുരിലെ നഡൗനിൽനിന്ന് മൂന്നാം തവണ നിയമസഭയിലെത്തിയ ആളാണ് സുഖ്‌വിന്ദർ. 40ൽ 25 എംഎൽഎമാരും സുഖ്‌വിന്ദറിനാണു പിന്തുണ അറിയിച്ചത്. എൽഎൽബി ബിരുദധാരിയായ സുഖ്‌വിന്ദർ, കോൺഗ്രസ് സംഘടനയായ നാഷനൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യയിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. 

മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദമായി പ്രതിഭാ സിംഗ് അടക്കം രംഗത്തെത്തിയെങ്കിലും കൂടുതൽ എംഎൽഎമാരുടെ പിന്തുണ ലഭിച്ചതാണ് സുഖ് വിന്ദറിന് നേട്ടമായത്. രജ്പുത് വിഭാഗത്തിൽ നിന്നുള്ള നേതാവിനെ മുഖ്യമന്ത്രിയാക്കണമെന്ന നേതൃത്വത്തിൻ്റെ നിലപാടും ഗുണമായി. സംസ്ഥാനത്ത് ഇതുവരെ മുഖ്യമന്ത്രിയായ ആറിൽ അഞ്ചുപേരും രജ്പുത്ത് വിഭാഗക്കാരാണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com