ഗോവയും ഉത്തരാഖണ്ഡും ഇന്ന് പോളിങ് ബൂത്തിലേക്ക്; യുപിയിൽ രണ്ടാം ഘട്ടം

ബിജെപിക്കും കോൺ​ഗ്രസിന് ഒരുപോലെ നിർണായകമാണ് വോട്ടെടുപ്പ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി; മൂന്ന് സംസ്ഥാങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ന്. ഉത്തർപ്രദേശിലെ രണ്ടാം ഘട്ട വോട്ടെടുപ്പ് കൂടാതെ ഗോവയും ഉത്തരാഖണ്ഡുമാണ് ഇന്ന് ജനവിധി തേടുന്നത്. ബിജെപിക്കും കോൺ​ഗ്രസിന് ഒരുപോലെ നിർണായകമാണ് വോട്ടെടുപ്പ്. 

ഉത്തരാഖണ്ഡിൽ ബിജെപി കോൺ​ഗ്രസ് പോരാട്ടം

ഉത്തരാഖണ്ഡിൽ 70 മണ്ഡലങ്ങളിലായി 81 ലക്ഷം വോട്ടർമാർ ആണ് വിധിയെഴുതുക. 152 സ്വതന്ത്രർ അടക്കം 632 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. ഭരണകക്ഷിയായ ബിജെപിയും കോൺഗ്രസും തമ്മിലാണ് പ്രധാന പോരാട്ടം. ഇരു പാർട്ടികളുടെയും വോട്ട് പിടിക്കാൻ ഇത്തവണ ആം ആദ്മി പാർട്ടിയും രംഗത്തുണ്ട്.വോട്ടെടുപ്പ് പ്രമാണിച്ച് സംസ്ഥാനത്ത് നാളെ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്തിനെയാണ് കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നത്. കടുത്ത പോരാട്ടം നടക്കുന്ന സംസ്ഥാനത്ത് ബിജെപിക്കാണ് മുൻതൂക്കമെന്നാണ് അഭിപ്രായ സർവേ വിലയിരുത്തൽ. 

​ഗോവയിലെ ജനവിധി എന്താകും

ഗോവയിൽ നാൽപ്പത് സീറ്റുകളിലേക്കാണ് മത്സരം നടക്കുക. ഒറ്റ ഘട്ടത്തില്‍ തന്നെ വോട്ടെടുപ്പ് പൂര്‍ത്തിയാക്കും. ഇവിടെ ഭരണത്തിലുള്ള ബിജെപിക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തി ആംആദ്മി പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ്, കോണ്‍ഗ്രസ് എന്നീ കക്ഷികള്‍ രംഗത്തുണ്ട്. 301 സ്ഥാനാര്‍ഥികളാണ് ഗോവയില്‍ തിരഞ്ഞെടുപ്പ് രംഗത്തുള്ളത്. നിലവിലെ മുഖ്യമന്ത്രി പ്രമോദ് സാവന്ത് തന്നെയാണ് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി. അമിത് പലേക്കറാണ് എഎപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി. 11.6 ലക്ഷം വോട്ടര്‍മാര്‍ ഗോവയില്‍ ഇന്ന് വിധിയെഴുതും. 

ബിജെപിക്ക് വെല്ലുവിളിയായി രണ്ടാ ഘട്ടം

ഉത്ത‍ർപ്രദേശില്‍ രണ്ടാംഘട്ട  തെരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്. ഒമ്പത് ജില്ലകളിലെ 55 മണ്ഡലങ്ങളാണ് ജനവിധി തേടുന്നത്. ജയിലില്‍ കഴിയുന്ന സമാജ്‍വാദി പാര്‍ട്ടി  നേതാവ് അസം ഖാന്‍, മകൻ അബ്ദുള്ള, യുപി ധനമന്ത്രി സുരേഷ് ഖന്ന, രാജിവെച്ച് എസ്പിയിൽ ചേർന്ന ധരംപാല്‍ സിങ് എന്നിവരാണ് ഈ ഘട്ടത്തില്‍ മത്സരിക്കുന്ന പ്രമുഖ‍ർ. 2017ല്‍  ഈ മേഖലയിൽ നിന്ന് 38 സീറ്റ് നേടിയ ബിജെപിക്ക് 2019 ലോക്സഭ  തെരഞ്ഞെടുപ്പില്‍ 27 നിയമസഭാ മണ്ഡലങ്ങളിലെ ലീഡ് കിട്ടിയിരുന്നുള്ളൂ. നിലവില്‍ 15 സീറ്റാണ് ഇവിടെ നിന്ന് സമാജ്‍വാദി പാര്‍ട്ടിക്ക് ഉള്ളത്. ദളിത്, പിന്നാേക്ക, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള ഇവിടെ വലിയ മുന്നേറ്റം കാഴ്ചവെക്കാനാകുമെന്നാണ് എസ്പിയുടെ ആത്മവിശ്വാസം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com