ചെന്നൈ: ഭാര്യയെയും രണ്ടു മക്കളെയും കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി. ചെന്നൈ തുറൈപ്പാക്കത്ത് താമസിച്ചിരുന്ന മണികണ്ഠൻ (36), ഭാര്യ താര (35), ആൺ മക്കളായ ധരൺ (10), ധഗൻ (ഒന്ന്) എന്നിവരാണ് മരിച്ചത്. ഓൺലൈൻ ചൂതാട്ടത്തെത്തുടർന്ന് കടക്കെണിയിലായിരുന്നു മണികണ്ഠൻ. പിന്നാലെയാണ് ഇയാൾ ഭാര്യയേയും മക്കളേയും കൊന്ന് തൂങ്ങി മരിച്ചത്.
തുറൈപാക്കത്തുള്ള ഫ്ളാറ്റ് സമുച്ചയത്തിലെ ഏഴാം നിലയിലുള്ള അപ്പാർട്ട്മെന്റിലാണ് നാല് പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. മണികണ്ഠൻ ഭാര്യയെ ക്രിക്കറ്റ് ബാറ്റുപയോഗിച്ച് അടിച്ചു കൊലപ്പെടുത്തിയ ശേഷം മക്കളെ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച രാത്രിയിലാണ് നാല് മരണവും നടന്നത്.
ഞായറാഴ്ച പകൽ ഏറെ നേരമായിട്ടും ആരെയും പുറത്തു കാണാതിരുന്നതോടെ സമീപവാസികൾ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. സംശയം തോന്നിയ ഇവർ പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസ് വീട്ടിൽ പ്രവേശിച്ചപ്പോഴാണ് നാല് പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
ബാങ്ക് ജീവനക്കാരനായിരുന്ന മണികണ്ഠൻ രണ്ട് മാസമായി ജോലിക്ക് പോയിരുന്നില്ല. എന്നാൽ, ഓൺലൈൻ ചൂതാട്ടത്തിൽ സജീവമായിരുന്നുവെന്നും അതിന്റെ പേരിൽ ഭാര്യയുമായി വഴക്ക് പതിവായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഭീമമായ തുക കടമുണ്ടായിരുന്നതായും അന്വേഷണത്തിൽ തെളിഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ