ചെന്നൈ: സ്‌കൂൾ ഹോസ്റ്റൽ വാർഡന്റെ നിരന്തര പീഡനം മൂലം വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു. തമിഴ്‌നാട്ടിലെ തഞ്ചാവൂരിലുള്ള സ്‌കൂളിലെ 12ാം ക്ലാസ് വിദ്യാർത്ഥിനിയാണ് ജീവനൊടുക്കിയത്. മതം മാറണമെന്ന് ആവശ്യപ്പെട്ട് ഹോസ്റ്റൽ വാർഡൻ നിരന്തരമായി പീഡിപ്പിച്ചുവെന്ന് വിദ്യാർത്ഥിനി പറയുന്ന വീഡിയോ മൊഴി പുറത്തു വന്നിട്ടുണ്ട്.
സ്‌കൂളിൽ തുടർ പഠനം നടത്തണമെങ്കിൽ മതം മാറണമെന്ന് വാർഡൻ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പേരിൽ പല രീതിയിലും പെൺകുട്ടി പീഡനത്തിന് ഇരയായി എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പൊങ്കൽ അവധിക്ക് വീട്ടിലേക്ക് പോകാൻ വിദ്യാർഥിനിയെ സമ്മതിച്ചില്ല. അവധി ദിവസങ്ങളിൽ സ്‌കൂളിലെ ടോയ്‌ലറ്റ് വൃത്തിയാക്കുക, പാചകം ചെയ്യുക, പാത്രം കഴുകുക തുടങ്ങിയ ജോലികൾ ചെയ്യിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.
പൂന്തോട്ടത്തിൽ അടിക്കാൻ വെച്ചിരുന്ന കീടനാശിനി കഴിച്ചാണ് കുട്ടി ആത്മഹത്യ ചെയ്തത്. കുട്ടി അവശതയിൽ ആയതോടെ സമീപത്തെ ക്ലിനിക്കൽ എത്തിച്ചു. മാതാപിതാക്കളെത്തിയാണ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇവിടെ 10 ദിവസം ഐസിയുവിൽ കിടന്ന ശേഷമാണ് മരണം സംഭവിച്ചത്.
ഐസിയുവിൽ നിന്നെടുത്ത പെൺകുട്ടിയുടെ വീഡിയോയിൽ വാർഡനെതിരേ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. വാർഡനെതിരേ ജുവനൈൽ ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ട്.
അതേസമയം മതം മാറ്റത്തിന് നിർബന്ധിച്ചു എന്നു പറഞ്ഞ് ഈ വിദ്യാർത്ഥിനിയോ മാതാപിതാക്കളോ ഇതുവരെ പരാതിയൊന്നും തന്നിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഐസിയുവിൽ നിന്നെടുത്ത വീഡിയ പെൺകുട്ടിയുടെ മരണമൊഴിയായി രേഖപ്പെടുത്തുമെന്നും ആ വീഡിയോയുടെ ആധികാരികത പരിശോധിച്ചു വരികയാണന്നും പൊലീസ് വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ