ബംഗളൂരു: ബംഗളൂരു സെൻട്രൽ ജയിലിൽ കഴിയുന്ന സ്ഥിരം കുറ്റവാളിയായ ജെസിബി നാരായണ സ്വാമിക്ക് ജയിൽ അധികൃതർ നൽകുന്നത് പ്രത്യേക പരിഗണന. ടിവിയും സോഫയും ഉൾപ്പെടെയുള്ള സൗകര്യങ്ങളുള്ള സെല്ലിനുള്ളിൽ നാരായൺ സ്വാമിക്ക് സുഖവാസം. ഇതിന്റെ വീഡിയോ പുറത്തു വന്നതോടെ വലിയ വിവാദങ്ങൾക്കാണ് സംഭവം വഴിവച്ചിരിക്കുന്നത്.
സോഷ്യൽ മീഡിയയിൽ വ്യാപകമായാണ് ദൃശ്യങ്ങൾ പ്രചരിക്കുന്നത്. പിന്നാലെ പൊലീസിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്.
സ്വാമിക്ക് ജയിലിനുള്ളിൽ പ്രത്യേക ഭക്ഷണവും മൊബൈൽ ഫോണും മറ്റു സൗകര്യങ്ങളും ജയിൽ അധികൃതകർ നൽകിയതായും റിപ്പോർട്ടുകളുണ്ട്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ നാരായൺ സ്വാമി ജയിലിനുള്ളിലെ പൊലീസുകാർക്ക് പണം നൽകിയാണ് സെല്ലിനുള്ളിൽ ഈ സൗകര്യങ്ങളെല്ലാം തരപ്പെടുത്തിയതെന്നാണ് ഉയരുന്ന ആരോപണം.
വീഡിയോ വൈറലായതോടെ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാരായ പൊലീസുകാർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും കർണാടക ആഭ്യന്തര മന്ത്രി അരക ജ്ഞാനേന്ദ്ര പറഞ്ഞു. നേരത്തെ വികെ ശശികലയ്ക്കും ഇതേ ജയിലിൽ വിഐപി പരിഗണന ലഭിച്ച ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞിരുന്നു. ഇതും വലിയ വിവാദമായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ