വിവാഹം കഴിക്കാതെയും ഒന്നിച്ചു താമസിക്കാം; ഒരു സദാചാര പൊലീസിങ്ങും അനുവദിക്കാനാവില്ല: ഹൈക്കോടതി

പ്രായപൂര്‍ത്തിയായ ഏതൊരാള്‍ക്കും സ്വന്തം ഇഷ്ടപ്രകാരം ജീവിക്കുന്നതിനുള്ള സ്വാതന്ത്ര്യം ഭരണനല്‍കുന്നുണ്ടെന്ന് കോടതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ജബല്‍പുര്‍: പ്രായപൂര്‍ത്തിയായ രണ്ടു പേര്‍ വിവാഹം കഴിച്ചോ അല്ലാതെയോ ഒന്നിച്ചു താമസിക്കുന്നതിന് എതിരെ ഒരു സദാചാര പൊലീസിങ്ങും അനുവദിക്കാനാവില്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി. സ്വന്തം ഇഷ്ടത്തിന് അനുസരിച്ച് ജീവിക്കാനുള്ള അവകാശം ഭരണഘടന രാജ്യത്തെ ജനങ്ങള്‍ക്കു നല്‍കുന്നുണ്ടെന്ന്, ജസ്റ്റിസ് നന്ദിത ദുബൈ വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി.

പ്രണയിച്ചു വിവാഹം കഴിച്ച ഭാര്യയെ ഭാര്യവീട്ടുകാര്‍ ബലപ്രയോഗത്തിലൂടെ കൂട്ടിക്കൊണ്ടുപോയി തടഞ്ഞുവച്ചിരിക്കുകയാണെന്നു ചൂണ്ടിക്കാട്ടി, ഗുര്‍ജാര്‍ ഖാന്‍ എന്നയാള്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. പത്തൊന്‍പതുകാരിയായ ആരതി സാഹുവിനെയാണ് ഖാന്‍ വിവാഹം കഴിച്ചത്. വിവാഹത്തിനു പിന്നാലെ സാഹു ഇസ്ലാമിലേക്കു മതം മാറിയിരുന്നു. 

മധ്യപ്രദേശ് മതസ്വാതന്ത്ര്യ നിയമം അനുസരിച്ച് ഇവരുടെ വിവാഹത്തിനു സാധുതയില്ലെന്ന നിലപാടാണ് സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ചത്. മതപരിവര്‍ത്തനത്തിനു വേണ്ടി വിവാഹം കഴിക്കുന്നത് അനുവദിക്കാനാവില്ലെന്ന് നിയമത്തില്‍ വ്യക്തമാക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ വാദിച്ചു. എന്നാല്‍ സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം കഴിച്ചതെന്നും മതം മാറിയതെന്നും യുവതി വ്യക്തമാക്കിയിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ സര്‍ക്കാരിന്റെ എതിര്‍പ്പു നിലനില്‍ക്കില്ലെന്നു കോടതി പറഞ്ഞു.

പ്രായപൂര്‍ത്തിയായ രണ്ടു പേര്‍ വിവാഹം കഴിച്ചോ ലിവ് ഇന്‍ ബന്ധത്തിലൂടെയോ ഒന്നിച്ചു താമസിക്കുന്നതിനെതിരെ ഒരു സദാചാര പൊലീസിങ്ങും അനുവദിക്കാനാവില്ല. സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹമെന്ന് യുവതി വ്യക്തമാക്കിയിട്ടുണ്ട്. ഭര്‍ത്താവിനോടൊപ്പം കഴിയാനാണ് താത്പര്യമെന്നും അവര്‍ പറയുന്നു. അവരുടെ പ്രായത്തെക്കുറിച്ച് ആരും തര്‍ക്കമൊന്നും ഉന്നയിച്ചിട്ടുമില്ല- കോടതി പറഞ്ഞു. പ്രായപൂര്‍ത്തിയായ ഏതൊരാള്‍ക്കും സ്വന്തം ഇഷ്ടപ്രകാരം ജീവിക്കുന്നതിനുള്ള സ്വാതന്ത്ര്യം ഭരണനല്‍കുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. 

യുവതിയെ ഭര്‍ത്താവിനൊപ്പം വിടാനും വീട്ടുകാര്‍ ഉപദ്രവിക്കുന്നില്ലെന്ന് ഉറപ്പാക്കാനും കോടതി പൊലിസിനു നിര്‍ദേശം നല്‍കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com