ന്യൂഡല്‍ഹി: ഓള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിന് ഒരു കേസില്‍ കൂടി ജാമ്യം. 2018ലെ ട്വീറ്റുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുഹമ്മദ് സുബൈറിന് പട്യാല ഹൗസ് കോടതി ജാമ്യം അനുവദിച്ചത്. എന്നാല്‍ ഉത്തര്‍പ്രദേശില്‍ രജിസ്റ്റര്‍ ചെയ്ത രണ്ടു കേസുകളില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്നതിനാല്‍ മുഹമ്മദ് സുബൈറിന് പുറത്തിറങ്ങാന്‍ സാധിക്കില്ല.
ഉപാധികളോടെയാണ് പട്യാല ഹൗസ് കോടതി ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ ആള്‍ജാമ്യം, കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിടരുത് എന്നി ഉപാധികളിന്മേലാണ് ജാമ്യം അനുവദിച്ചത്. അഞ്ച് ജില്ലകളിലായി 6 കേസുകളാണ് മുഹമ്മദ് സുബൈറിനെതിരെ യുപിയില്‍ രജിസ്റ്റര്‍ ചെയ്തതിട്ടുള്ളത്. നേരത്തെ സീതാപ്പൂരില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ മുഹമ്മദ് സുബൈറിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഇത് പിന്നീട് സെപ്തംബര്‍ 7 വരെ നീട്ടി.
1983ലെ 'കിസി സേ ന കഹാ' എന്ന ഹിന്ദി ചിത്രത്തിലെ ഒരു ദൃശ്യം പങ്കുവച്ച് നടത്തിയ ട്വീറ്റിലാണ് മാധ്യമപ്രവര്‍ത്തകന്‍ മുഹമ്മദ് സുബൈറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മതവികാരം വ്രണപ്പെടുത്തല്‍, വിദ്വേഷം വളര്‍ത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് സുബൈറിനെതിരെ കേസെടുത്തത്.
മുഹമ്മദ് സുബൈറിന് എതിരായ യുപിയിലെ കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. തനിക്കെതിരായ കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുഹമ്മദ് സുബൈര്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. യുപി പൊലീസ് രജിസ്റ്റര്‍ ചെയ്ത ആറ് കേസുകള്‍ റദ്ദാക്കണമെന്നാണ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച പ്രത്യേക ഹര്‍ജിയിലെ ആവശ്യം.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ