ഹൈദരബാദ്:ഭര്‍ത്താവിന്റെ അടുത്തേക്ക് പോകാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് മകളെയും ഭാര്യയെയും ക്രൂരമായി കൊലപ്പെടുത്തി പിതാവ്.മെഹബൂബ് നഗര്‍ ജില്ലയിലെ ജൈനല്ലിപ്പൂരിലാണ് സംഭവം. കൊലനടത്തിയ ദല്ലയ്യ കൃഷ്ണയ്യ നിര്‍മ്മാണ തൊഴിലാളിയാണ്.
മകള്‍ ഭര്‍ത്താവിന്റെ അടുത്തേക്ക് പോകാത്തത് തനിക്ക് ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും ഇടയില്‍ അപമാനം ഉണ്ടാക്കുന്നതായി കൃഷ്ണയ്യ്ക്ക് തോന്നിയിരുന്നു. മകളെ പിന്തുണച്ചതാണ് ഭാര്യയെ കൊലപ്പെടുത്താന്‍ കാരണം.
കൃഷ്ണയ്യയ്‌ക്കെതിരെ കേസ് എടുത്തതായി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഡികെ മഹേശ്വര റാവു പറഞ്ഞു. ഇരുവരെയും കൊലപ്പെടുത്തിയ ശേഷം വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കൃഷ്ണയ്യ അപകടനിലതരണം ചെയ്തതായും ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.
മെയ് 28നാണ് മകളുടെ വിവാഹം. സമീപപ്രദേശത്തുള്ള കര്‍ഷകനായ വെങ്കിടേഷായിരുന്നു വരന്‍. വിവാഹം കഴിഞ്ഞ് കുറച്ചുദിവസങ്ങള്‍ കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയ മകള്‍ ഭര്‍ത്താവിന്റെ വീട്ടിലേക്ക് മടങ്ങാന്‍ തയ്യാറായില്ല. ഇതിനെകുറിച്ച് മകളോട് ചോദിച്ചപ്പോള്‍ തനിക്ക് വെങ്കിടേഷിനെ ഇഷ്ടമില്ലെന്നായിരുന്നു മറുപടി. ചൊവ്വാഴ്ച പുലര്‍ച്ചെ ഉറങ്ങിക്കിടക്കുകയായിരുന്ന മകളെയും ഭാര്യയെയും വടികൊണ്ട് തലയ്ക്ക് അടിയ്ക്കുകയായിരുന്നു. രക്തത്തില്‍ കുളിച്ചുകിടന്ന ഇവര്‍ ജീവന് വേണ്ടി യാചിച്ചെങ്കിലും, കൃഷ്ണയ്യ ഒരു ബന്ധുവിനെ വിളിച്ച് ഭാര്യയെയും മകളെയും ആക്രമിച്ചതിനെക്കുറിച്ചും ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്നും അറിയിച്ചു.
ഇയാള്‍ ഇക്കാര്യം മറ്റുബന്ധുക്കളെ അറിയിക്കുകയായിരുന്നു. അവര്‍ വീട്ടിലെത്തിയപ്പോള്‍ മൂന്നുപേരെയും അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഇവരെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അമ്മയും മകളും ചികിത്സയ്ക്കിടെ മരിച്ചു.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ