മുംബൈ: മഹാരാഷ്ട്രയില്‍ നാല് എംഎല്‍എമാര്‍ കൂടി ഏക്നാഥ് ഷിന്‍ഡെയുടെ പാളയത്തിലെത്തി. അസമിലെ ഗുവാഹത്തിലിയുള്ള റിസോര്‍ട്ടിലാണ് ഇവര്‍ എത്തിയത്. ശിവസേന മഹാ സഖ്യം ഉപേക്ഷിച്ച് പുറത്തുവരണമെന്ന് ആവശ്യപ്പെട്ട് ഏക്നാഥ് ഷിന്‍ഡെ രംഗത്തെത്തി. കഴിഞ്ഞ രണ്ടുവര്‍ഷമായി സഖ്യത്തിലൂടെ എന്‍സിപിക്കും കോണ്‍ഗ്രസിനും മാത്രമാണ് നോട്ടമുണ്ടായത്. ശിവസേന തളര്‍ന്നെന്നും ഷിന്‍ഡെ ട്വിറ്ററില്‍ പറഞ്ഞു.
'പാര്‍ട്ടിയുടെയും ശിവസൈനികരുടെയും നിലനില്‍പ്പിന് അസ്വാഭാവിക മുന്നണിയില്‍ നിന്ന് പുറത്തുവരേണ്ടത് അത്യാവശ്യമാണ്. മഹാരാഷ്ട്രയുടെ താല്പര്യം മുന്‍നിര്‍ത്തിയാണ് ഇപ്പോള്‍ തീരുമാനങ്ങള്‍ എടുക്കേണ്ടത്.'-ഷിന്‍ഡെ ട്വീറ്റില്‍ പറഞ്ഞു.
അതേസമയം, ശിവസേന, എന്‍സിപി,കോണ്‍ഗ്രസ് നേതാക്കളുടെ യോഗം മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ വസതിയില്‍ ആരംഭിച്ചു. എങ്ങനെയും സര്‍ക്കാരിനെ സംരക്ഷിക്കണം എന്ന നിലപാടാണ് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ മുന്നോട്ടുവച്ചത്. ഏക്നാഥ് ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കുന്നതും മന്ത്രിസഭ പുനഃസംഘടനയും ആലോചിക്കണമെന്ന് പവാര്‍ നിര്‍ദേശം മുന്നോട്ടുവച്ചു.
ഉദ്ധവ് താക്കറെ ഇന്നു രാത്രി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി ഒഴിയുമെന്നാണ് വിവരം. മുഖ്യമന്ത്രിയുടെ വസതിയിക്ക് മുന്നില്‍ നൂറുകണക്കിന് ശിവസേന പ്രവര്‍ത്തകര്‍ തടിച്ചുകൂടിയിട്ടുണ്ട്. ഉദ്ധവ് താക്കറെ തന്നെ മുഖ്യമന്ത്രിയായി തുടരുമെന്നും അവസരം കിട്ടിയാല്‍ സഭയില്‍ ഭൂരിപക്ഷം തെളിയിക്കുമെന്നും സിവസേന വക്താവ് സഞ്ജയ് റൗത്ത് പറഞ്ഞു.
ഈ വാർത്ത കൂടി വായിക്കാം രാജി സന്നദ്ധത അറിയിച്ച് ഉദ്ധവ്; ഔദ്യോഗിക വസതി ഒഴിയും, 'ഹിന്ദുത്വത്തിനായി പോരാട്ടം തുടരും'
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ