മുംബൈ: മഹാരാഷ്ട്ര രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ നാടകീയ നീക്കവുമായി ബിജെപി. മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് രാജ്ഭവനില്‍ എത്തി ഗവര്‍ണറെ കണ്ടു. ബിജെപി എംഎല്‍എമാര്‍ക്കൊപ്പമായിരുന്നു ഫഡ്‌നാവിസിന്റെ കൂടിക്കാഴ്ച. ബിജെപി സംസ്ഥാന അധ്യക്ഷനും ഒപ്പമുണ്ട്. ഗവര്‍ണറെ കാണുന്നതിന് മുന്‍പായി ഡല്‍ഹിയിലെത്തി അമിത് ഷായും ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയുമായി ഫഡ്‌നാവിസ് കൂടിക്കാഴ്ച നടത്തിയിരുന്നു.
അതേസമയം മഹാവികാസ് അഘാഡി സഖ്യം വിടണമെന്ന ആവശ്യം ആവര്‍ത്തിച്ച് വിമത എംഎല്‍എമാര്‍ വീണ്ടും രംഗത്തുവന്നു. ഗുവാഹാത്തിയില്‍ നിന്ന് എംഎല്‍എമാര്‍ മുംബൈയിലെത്തണമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അഭ്യര്‍ഥിച്ചതിന് പിന്നാലെയാണ് എംഎല്‍എമാരുടെ ആവശ്യം
ഈ ആഴ്ച തന്നെ മുംബൈയിലേക്ക് തിരിക്കാനാണ് വിമത എംഎല്‍എമാരുടെ നീക്കം. മഹാവികാസ് അഘാഡി സഖ്യത്തില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്നും എംഎല്‍എമാര്‍ ആവശ്യപ്പെട്ടു. അവിശ്വാസ പ്രമേയത്തില്‍ ഉദ്ദവ് താക്കറെയെ പിന്തുണക്കില്ലെന്നും പ്രതിപക്ഷത്ത് ബിജെപിയാണെങ്കില്‍ അവരെ പിന്തുണക്കുമെന്നും വിമത എംഎല്‍എമാര്‍ വ്യക്തമാക്കി.
വിമത എംഎല്‍എമാരോട് മുംബൈയിലേക്ക് തിരിച്ചുവരാന്‍ താക്കറെ വീഡിയോ സന്ദശത്തില്‍ ആവശ്യപ്പെട്ടിരുന്നു. ശിവസേന മഹാ വികാസ് അഘാഡി സഖ്യം വിടാതെ തങ്ങളോട് തിരികെവരാന്‍ എങ്ങനെയാണ് അദ്ദേഹത്തിന് ആവശ്യപ്പെടാനാവുകയെന്ന് വിമത ഗ്രൂപ്പ് വക്താവും മുന്‍ മന്ത്രിയുമായിരുന്ന ദീപക് കെസര്‍ക്കാര്‍ ചോദിച്ചു. അങ്ങനെയൊരു ആവശ്യത്തില്‍ ഒരു യുക്തിയും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ