മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിയിലേക്കെന്ന് സൂചന. നിയമസഭയില്‍ നാളെ വിശ്വാസ വോട്ടെടുപ്പ് നേടണമെന്ന ഗവര്‍ണറുടെ നിര്‍ദ്ദേശത്തിനെതിരെ ശിവസേന സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധി എതിരായാല്‍ രാജിവച്ചേയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹര്‍ജി സുപ്രീം കോടതി പരിഗണിക്കുന്നതിനിടെ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം സുപ്രധാന തീരുമാനങ്ങളെടുത്തു.
മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഔറംഗബാദിന്റെയും ഒസ്മാനാബാദിന്റെയും പേരുകള്‍ മാറ്റാന്‍ തീരുമാനമായി. ഔറംഗബാദിനെ ഇനി മുതല്‍ 'സംഭാജിനഗര്‍' എന്നും ഉസ്മാനാബാദിനെ 'ധാരാശിവ്' എന്നുമാണ് പുനര്‍നാമകരണം ചെയ്തത്. പണി പൂര്‍ത്തിയാകുന്ന നവി മുംബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് പ്രദേശിക നേതാവ് ഡിബി പാട്ടീലിന്റെ പേര് നല്‍കാനും യോഗത്തില്‍ തീരുമാനമായി.
മന്ത്രിസഭായോഗത്തില്‍ വികാരനിര്‍ഭരമായ പ്രസംഗമാണ് ഉദ്ധവ് താക്കറെ നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. തനിക്ക് കോണ്‍ഗ്രസില്‍ നിന്നും എന്‍സിപിയില്‍ നിന്നും വലിയ പിന്തുണ ലഭിച്ചു. നിര്‍ഭാഗ്യവശാല്‍ സ്വന്തം പാര്‍ട്ടിയായ ശിവസേനയില്‍ നിന്ന് യാതൊരു വിധ പിന്തുണയും കിട്ടിയില്ല. രണ്ടരക്കൊല്ലം നല്ല പ്രവര്‍ത്തനം നടത്തി. അതിന് ഒപ്പം നിന്നവര്‍ക്ക് നന്ദി എന്ന് അറിയിക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്
മുഖ്യമന്ത്രി വളരെ നല്ല പ്രവര്‍ത്തനമാണ് നടത്തിയത്. എല്ലാ പാര്‍ട്ടികളെയും നന്ദി അറിയിക്കുകയും ചെയ്തതായിമന്ത്രിസഭാ യോഗത്തിന് ശേഷം എന്‍സിപി നേതാവ് ജയന്ത് പാട്ടീല്‍ പറഞ്ഞു.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ