മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫഡ്നവിസ് അധികാരത്തിലേക്ക്, ഇന്ന് ​ഗവർണറെ കണ്ടേക്കും; വിമതർ ഉടൻ മുംബൈയിലേക്ക് എത്തില്ല

വിമത ശിവസേന എംഎല്‍എമാരോട് ഉടൻ മുംബൈയിലേക്ക് എത്തേണ്ടെന്ന് ബിജെപി വ്യക്തമാക്കി. സത്യപ്രതിജ്ഞാ ദിവസം എത്തിയാൽ മതിയെന്നാണ് സംസ്ഥാന അധ്യക്ഷന്റെ നിർദേശം
ഉദ്ധവ് താക്കറെ സർക്കാർ രാജിവച്ചതിന്റെ സന്തോഷം ആഘോഷിക്കുന്ന ദേവേന്ദ്ര ഫഡ്നവിസ്/ പിടിഐ
ഉദ്ധവ് താക്കറെ സർക്കാർ രാജിവച്ചതിന്റെ സന്തോഷം ആഘോഷിക്കുന്ന ദേവേന്ദ്ര ഫഡ്നവിസ്/ പിടിഐ

മുംബൈ; രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ രാജി പ്രഖ്യാപിച്ചതിനു പിന്നാലെ മഹാരാഷ്ട്രയിലെ ബിജെപി സർക്കാർ അധികാരത്തിലേക്ക്. സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് ദേവേന്ദ്ര ഫഡ്നവിസ് ഇന്ന് ഗവർണറെ കണ്ടേക്കും. ബിജെപി സർക്കാർ രൂപീകരിക്കും എന്ന് ദേവേന്ദ്ര ഫട്നാവിസ് പറഞ്ഞു. നടപടികൾ രണ്ടു മൂന്ന് ദിവസത്തിനുള്ളിൽ പൂർത്തിയാകുമെന്നും അദ്ദേഹം അറിയിച്ചു. 

അതിനിടെ വിമത ശിവസേന എംഎല്‍എമാരോട് ഉടൻ മുംബൈയിലേക്ക് എത്തേണ്ടെന്ന് ബിജെപി വ്യക്തമാക്കി. സത്യപ്രതിജ്ഞാ ദിവസം എത്തിയാൽ മതിയെന്നാണ് സംസ്ഥാന അധ്യക്ഷന്റെ നിർദേശം. ഹോട്ടലിൽ താമസിക്കുന്ന വിമത എംഎൽഎമാരെ ​ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് സന്ദർശനം നടത്തി. 

മഹാരാഷ്ട്രയില്‍ വിശ്വാസവോട്ടെടുപ്പ് ഇന്ന് നടത്തണമെന്ന സുപ്രീം കോടതി ഉത്തരവിന് പിന്നാലെയാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജി പ്രഖ്യാപിച്ചത്. ഫെയ്‌സ്ബുക്ക് ലൈവിലൂടയാണ് താക്കറെ രാജി അറിയിച്ചത്. സുപ്രീം കോടതി വിധി അംഗീകരിക്കുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയ്ക്കും എന്‍സിപി മേധാവി ശരത് പവാറും നല്‍കിയ പിന്തുണയ്ക്ക് നന്ദിയെന്നും താക്കറെ പറഞ്ഞു. സര്‍ക്കാര്‍ പിന്തുടര്‍ന്ന് ശിവജിയുടെ നയമാണെന്നും താക്കറെ കൂട്ടിച്ചേര്‍ത്തു.

അധികാരത്തില്‍ കടിച്ചു തൂങ്ങാനില്ല. ഒരു ശിവസേനക്കാരന്‍ പോലും എതിരാകുന്നത് സഹിക്കാനാവില്ല. ചെയ്തതെല്ലാം മറാത്തക്കാര്‍ക്കും ഹിന്ദുക്കള്‍ക്കും വേണ്ടി. പദവി ഒഴിയുന്നതില്‍ ദുഃഖമില്ലെന്നും താക്കറെ പറഞ്ഞു. താന്‍ അധികാരത്തില്‍ വന്ന ശേഷം ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ശേഷമാണ് ഒഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു. യഥാര്‍ഥ ശിവസൈനികര്‍ തനിക്കൊപ്പമുണ്ട്. എന്ത് പ്രശ്‌നമുണ്ടെങ്കിലും വിമതര്‍ക്ക് ചര്‍ച്ച നടത്താമായിരുന്നെന്നും താക്കറെ ആവര്‍ത്തിച്ചു.
 
വോട്ടെടുപ്പ് മാറ്റുന്നതുമായി ബന്ധപ്പെട്ട് ശിവസേന സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളുകയായിരുന്നു. മൂന്നേകാല്‍ മണിക്കൂര്‍ നീണ്ട വാദത്തിനൊടുവിലാണ് സുപ്രീം കോടതിയിയുടെ നിര്‍ണായക വിധി.  

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com