'അടിസ്ഥാനമില്ലാത്ത പ്രചാരണം'- സോണിയ ​ഗാന്ധി രാജി വയ്ക്കുമെന്ന വാർത്തകൾ തള്ളി കോൺ​ഗ്രസ്

ഞായറാഴ്ച ചേരുന്ന നിർണായക പ്രവർത്തക സമിതി യോഗത്തിൽ നേതൃമാറ്റത്തിനായി ഒരു വിഭാഗം ശക്തമായ ആവശ്യം ഉന്നയിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്യൂഡൽഹി: തെരഞ്ഞെടുപ്പുകളിലെ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തിൽ സോണിയാ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സ്ഥാനങ്ങൾ രാജി വച്ചേക്കുമെന്ന വാർത്ത തള്ളി കോൺഗ്രസ്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് നാളെ ചേരുന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ ഇവർ സ്ഥാനങ്ങൾ ഒഴിയുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇത് തള്ളിക്കൊണ്ട് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല ട്വീറ്റ് ചെയ്തു.

'പേരിടാത്ത സ്രോതസുകളെ അടിസ്ഥാനമാക്കി പ്രചരിക്കുന്ന രാജി വാർത്ത തികച്ചും അന്യായവും തെറ്റുമാണ്. ബിജെപി ഭരിക്കുന്ന സാഹചര്യത്തിൽ സാങ്കൽപ്പിക സ്രോതസുകളിൽ നിന്ന് ഉയർന്നുവരുന്ന ഇത്തരം അടിസ്ഥാനരഹിതമായ പ്രചാരണ കഥകൾ ഒരു ടിവി ചാനൽ നൽകുന്നത് അന്യായമാണ്'- സുർജെവാല ട്വീറ്റ് ചെയ്തു.

ഞായറാഴ്ച ചേരുന്ന നിർണായക പ്രവർത്തക സമിതി യോഗത്തിൽ നേതൃമാറ്റത്തിനായി ഒരു വിഭാഗം ശക്തമായ ആവശ്യം ഉന്നയിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പാർട്ടിക്കുള്ളിലെ ഒരു വിഭാഗം നേതാക്കൾ ഡൽഹിയിൽ തിരക്കിട്ട ആലോചനകൾ നടത്തുന്നതിനിടയിലാണ് പാർട്ടിയിൽ നേതൃമാറ്റത്തിന് കളമൊരുങ്ങും വിധത്തിൽ സോണിയയും രാഹുലും പ്രിയങ്കയും സ്ഥാനങ്ങൾ ഒഴിയുമെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തു വന്നത്.

അഞ്ച് സംസ്ഥാനങ്ങളിൽ ഏറ്റ കനത്ത തോൽവിക്ക് പിന്നാലെയാണ് നാളെ പ്രവർത്തക സമിതി യോഗം വിളിച്ചത്. എഐസിസി ആസ്ഥാനത്ത് നടക്കുന്ന വർക്കിങ് കമ്മിറ്റി യോഗത്തിൽ തോൽവിയെക്കുറിച്ച് വിശദമായി ചർച്ച ചെയ്യും. നേതൃത്വത്തിന് എതിരെ മുതിർന്ന നേതാക്കൾ ഉൾപ്പെടെ നടത്തിയ വിമർശനങ്ങളും ചർച്ചയായേക്കും എന്നാണ് സൂചന. നിയമസഭ തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിലെ ജനറൽ സെക്രട്ടറിമാർ തോൽവി സംബന്ധിച്ച റിപ്പോർട്ട് യോഗത്തിൽ അവതരിപ്പിക്കും. 

തോൽവിക്ക് പിന്നാലെ, പാർട്ടിയിൽ നേതൃമാറ്റം വേണമെന്നും പ്രവർത്തന ശൈലി മാറണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. നേതൃത്വുമായി ഇടഞ്ഞുനിൽക്കുന്ന ജി 23 നേതാക്കൾ, പ്രവർത്തക സമിതി അടിയന്തരമായി വിളിച്ചു ചേർക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

പഞ്ചാബിൽ ഭരണം നഷ്ടമായതും പ്രിയങ്ക ഗാന്ധി തന്നെ കളത്തിലിറങ്ങിയിട്ടും യുപിയിൽ ദയനീയ പരാജയത്തിലേക്ക് പോയതും വലിയ വിമർശനം ഉയർന്നിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com