ന്യൂഡൽഹി: അച്ഛനുമായുള്ള ബന്ധം തുടരാൻ ആഗ്രഹമില്ലാത്ത മകൾക്ക് അദ്ദേഹത്തോട് വിദ്യാഭ്യാസ, വിവാഹ ചെലവുകൾ ആവശ്യപ്പെടാൻ അവകാശമില്ലെന്നു സുപ്രീം കോടതി. ഹരിയാന റോത്തക്കിലെ ദമ്പതികളുടെ വിവാഹ മോചനവുമായി ബന്ധപ്പെട്ട കേസിലാണ് മകൾക്ക് അച്ഛൻ ചെലവിന് നൽകേണ്ടതില്ലെന്ന് കോടതി വിധിച്ചത്.
ദമ്പതികളുടെ ബന്ധം പുനഃസ്ഥാപിക്കാൻ കഴിയാത്ത വിധം ശിഥിലമായെന്നു പ്രസ്താവിച്ചുള്ള ഉത്തരവിലാണ് ഇവരുടെ മകൾക്ക് വിദ്യാഭ്യാസ, വിവാഹ ചെലവുകൾ അവകാശപ്പെടാൻ കഴിയില്ലെന്ന കോടതി വിധി. 1998 ലായിരുന്നു ഇവരുടെ വിവാഹം. 20 വയസാണ് മകളുടെ പ്രായം. അച്ഛനുമായി ബന്ധം തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മകൾ കോടതിയിൽ വ്യക്തമാക്കി.
കോടതി 10 ലക്ഷം രൂപ ജീവനാംശമായി നിശ്ചയിച്ചു
എന്നാൽ മകളെ സഹായിക്കാൻ കൂടി എന്ന നിർദേശത്തോടെ കോടതി 10 ലക്ഷം രൂപ ജീവനാംശമായി നിശ്ചയിച്ചു. കേസിന്റെ വിചാരണ വേളയിൽ തന്നെ പെൺകുട്ടിയുടെ ഈ നിലപാടിനെ തുടർന്ന് വിദ്യാഭ്യാസ ചെലവ് അനുവദിക്കാൻ കഴിയില്ലെന്നു കോടതി സൂചിപ്പിച്ചിരുന്നു. തന്നെ കാണാനോ ഫോണിൽ സംസാരിക്കാനോ മകൾ തയാറാകുന്നില്ലെന്ന് അച്ഛൻ കോടതിയെ അറിയിക്കുകയായിരുന്നു. വിദ്യാഭ്യാസകാര്യത്തിൽ അച്ഛൻ സഹായിക്കണമെന്ന് മകൾ പ്രതീക്ഷിക്കുമ്പോൾ, മകളെന്ന നിലയിലുള്ള ഇടപെടലുകൾ തിരിച്ചും വേണമെന്നാണ് കോടതി പ്രതികരിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ