യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ച് കാമുകിയെ കൂട്ടബലാത്സം​ഗം ചെയ്തു; പണവും സ്വർണാഭരണങ്ങളും കവർന്നു; ആത്മഹത്യക്ക് ശ്രമം; അറസ്റ്റ്

സായൽകുടിക്ക് സമീപം മുക്കൈയൂർ ബീച്ചിൽ കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. 21കാരിയായ വിരുദുനഗർ സ്വദേശിനിയാണ് പീഡനത്തിനിരയായത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചെന്നൈ: രാമനാഥപുരത്ത് ബീച്ചിൽ വച്ച് കാമുകനെ കെട്ടിയിട്ട് യുവതിയെ കൂട്ടബലാത്സം​ഗം ചെയ്തു. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. രാമനാഥപുരം ജില്ലയിലെ കമുതി സ്വദേശികളായ പത്മേശ്വരൻ (24), സുഹൃത്തുക്കളായ ദിനേശ്കുമാർ (24), അജിത്ത് (22) എന്നിവരാണ് പിടിയിലായത്.

സായൽകുടിക്ക് സമീപം മുക്കൈയൂർ ബീച്ചിൽ കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. 21കാരിയായ വിരുദുനഗർ സ്വദേശിനിയാണ് പീഡനത്തിനിരയായത്. കോളജ് വിദ്യാർഥിനിയായ യുവതി കാമുകനൊപ്പം ബീച്ചിലെത്തിയതായിരുന്നു. ആൾത്തിരക്കില്ലാത്ത ബീച്ചിൽ വച്ച് പ്രതികൾ കാമുകനെ മർദിച്ച് കെട്ടിയിട്ട ശേഷം പണവും യുവതിയുടെ സ്വർണാഭരണങ്ങളും കൈക്കലാക്കി. പിന്നീടാണ് മൂവരും ചേർന്ന് യുവതിയെ കൂട്ടബലാത്സംഗം ചെയ്തത്.

ഇവിടെ നിന്ന് രക്ഷപ്പെട്ട യുവതിയും കാമുകനും വിരുദുനഗറിൽ തിരിച്ചെത്തിയെങ്കിലും ആദ്യം പൊലീസിൽ വിവരമറിയിച്ചില്ല. അതിനിടെ മനോവിഷമത്താൽ കാമുകൻ വിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. ഈ സംഭവമന്വേഷിക്കാനെത്തിയ പൊലീസിനോട് നടന്നതെല്ലാം കാമുകൻ തുറന്നു പറഞ്ഞു. യുവതി വിരുദുനഗർ പൊലീസ് മേധാവിക്ക് രേഖാമൂലവും പരാതി നൽകി.

രാമനാഥപുരം പൊലീസിൻറെ പ്രത്യേക സംഘം പ്രതികൾക്കായി അന്വേഷണമാരംഭിച്ചു. ഇവരുള്ള സ്ഥലം തിരിച്ചറിഞ്ഞെത്തിയ പൊലീസ് സംഘത്തിലെ രണ്ട് പേരെ പ്രതികളായ പത്മേശ്വരനും ദിനേശ്കുമാറും വെട്ടിപ്പരിക്കേൽപ്പിച്ചു. തുടർന്ന് പോലീസ് സംഘം ഇവരെ പിന്തുടർന്ന് സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു. പരിക്കേറ്റ പോലീസുകാരെ രാമനാഥപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

അതിനിടെ തിരുപ്പൂരിൽ നിന്ന് മൂന്നാം പ്രതിയായ അജിത്തും പൊലീസിൻറെ പിടിയിലായി. മൂവർക്കുമെതിരേ രാമനാഥപുരം, വിഴുപുരം ജില്ലകളിലായി ഒട്ടേറെ ക്രിമിനൽക്കേസുകളുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com