പണം തട്ടാനായി വ്യാജ റെയ്ഡ്: സിബിഐ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു

ഭീകര സംഘടനകള്‍ക്കു പണം നല്‍കിയതായി വിവരം ലഭിച്ചിട്ടുണ്ടെന്നും കേസെടുക്കാതിരിക്കാന്‍ 25 ലക്ഷം നല്‍കണമെന്നും ഭീഷണിപ്പെടുത്തിയാണ് ഇവര്‍ ഐടി കമ്പനിയില്‍നിന്നു പണം തട്ടാന്‍ ശ്രമിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ഐടി സ്ഥാപനത്തില്‍നിന്നു പണം തട്ടാനായി വ്യാജ റെയ്ഡ് നടത്തിയ നാല് സിബിഐ ഉദ്യോഗസ്ഥരെ സര്‍വീസില്‍നിന്നു പിരിച്ചുവിട്ടു. ഉദ്യോഗസ്ഥരെ ചണ്ഡിഗഢ് പൊലീസ് അറസ്റ്റ് ചെയ്തതിനു പിന്നാലെ ഇവരെ പിരിച്ചുവിടാന്‍ സിബിഐ ഡയറക്ടര്‍ സുബോധ് കുമാര്‍ നിര്‍ദേശം നല്‍കുകയായിരുന്നു. 

സബ് ഇന്‍സ്‌പെക്ടര്‍മാരായ സുമിത് ഗുപ്ത, പ്രദീപ് റാണ, അങ്കൂര്‍ കുമാര്‍, അശോക് അഹ്ലാവത് എന്നിവരെയാണ് പിരിച്ചുവിട്ടത്. ഡല്‍ഹി യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് ഇവര്‍. ഭീകര സംഘടനകള്‍ക്കു പണം നല്‍കിയതായി വിവരം ലഭിച്ചിട്ടുണ്ടെന്നും കേസെടുക്കാതിരിക്കാന്‍ 25 ലക്ഷം നല്‍കണമെന്നും ഭീഷണിപ്പെടുത്തിയാണ് ഇവര്‍ ഐടി കമ്പനിയില്‍നിന്നു പണം തട്ടാന്‍ ശ്രമിച്ചത്. 

സ്ഥാപനത്തില്‍ എത്തി റെയ്ഡ് തുടങ്ങിയെങ്കിലും ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തില്‍ പന്തികേടു തോന്നിയ ജീവനക്കാര്‍ പൊലീസിനെ വിളിച്ചു.പൊലീസ് എത്തിയപ്പോള്‍ സിബിഐ ഉദ്യോഗസ്ഥരാണെന്നതിന്റെ രേഖകള്‍ ഇവര്‍ കാണിച്ചു. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ റെയ്ഡിന് എത്തിയതാണ് എന്നായിരുന്നു ഇവരുടെ അവകാശവാദം. 

ഈ നാല് ഉദ്യോഗസ്ഥര്‍ക്കും ചണ്ഡിഗഢില്‍ ചുമതലയൊന്നുമില്ലെന്ന് സിബിഐ അറിയിച്ചു. സിബിഐയുടെ അറിവോടെയല്ല 'റെയ്‌ഡെ'ന്നും അധികൃതര്‍ വ്യക്തമാക്കി. തുടര്‍ന്ന് പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com