അഗര്‍ത്തല: ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഡോ. മണിക് സാഹ ത്രിപുരയുടെ പുതിയ മുഖ്യമന്ത്രിയാകും. ബിപ്ലവ് കുമാര്‍ ദേവിന് പകരമാണ് മണിക് സാഹ ഭരണത്തിന്റെ കടിഞ്ഞാണ്‍ ഏറ്റെടുക്കുന്നത്.
ബിജെപി സംസ്ഥാന അധ്യക്ഷനായ മണിക് രാജ്യസഭാ എംപിയുമാണ്. ബിജെപി നിയമസഭാകക്ഷി യോഗം ചേര്‍ന്നാണ് മണികിനെ തെരഞ്ഞെടുത്തത്.
കോണ്‍ഗ്രസ് നേതാവായിരുന്ന സാഹ, 2016ലാണ് ബിജെപിയില്‍ ചേര്‍ന്നത്. നേരത്തെ ഈ വര്‍ഷം ആദ്യമാണ് ത്രിപുരയില്‍ നിന്നുള്ള രാജ്യസഭാംഗമായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്.
2018ലാണ് 25 വര്‍ഷത്തെ ഇടതു ഭരണത്തിന് വിരാമം കുറിച്ച് ബിപ്ലവിന്റെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ ത്രിപുരയില്‍ അധികാരത്തിലെത്തിയത്. സംസ്ഥാനത്ത് അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബിപ്ലവിന്റെ രാജി.
നേരത്തെ പാര്‍ട്ടിയിലെ ചില എംഎല്‍എമാര്‍ തന്നെ ബിപ്ലവിനെതിരേ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ നവംബറില്‍ സുദീപ് റോയ് ബര്‍മന്‍, ആശിഷ് സാഹ എന്നീ എംഎല്‍എമാര്‍ മുഖ്യമന്ത്രിക്കെതിരേ വിമര്‍ശനമുയര്‍ത്തി. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംസ്ഥാനത്തെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു എംഎല്‍എമാരുടെ വിമര്‍ശനം.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ