ചെന്നൈ: മുടി പറ്റെ വെട്ടി, ഷർട്ടും ലുങ്കിയും വേഷമാക്കി. കഴുത്തിലൊരു കറുത്ത ചരടും അതിൽ മുരുകന്റെ ചിത്രവും, 36 വർഷം മുൻപു സ്വന്തം സ്വത്വം ഉപേക്ഷിച്ച് പുരുഷവേഷത്തിലേക്കു മാറിയതാണ് പേച്ചിയമ്മാൾ. 57–ാം വയസ്സിലാണ് ‘മുത്തു’ എന്ന പേരിൽ അറിയപ്പെടുന്ന താൻ യഥാർത്ഥത്തിൽ പേച്ചിയമ്മാളാണെന്നു അവർ വെളിപ്പെടുത്തിയത്.
കല്യാണം കഴിഞ്ഞ് 15-ാം ദിവസം ഭർത്താവ് മരിച്ചു, അന്ന് പേച്ചിയമ്മാൾക്ക് പ്രായം 20 വയസ്സ്. അധികം താമസിക്കാതെ മകൾ ഷൺമുഖസുന്ദരി പിറന്നു. ഇതോടെ വേറെ വിവാഹം വേണ്ടെന്ന് ഉറപ്പിച്ചു. "പക്ഷെ ഒറ്റയ്ക്ക് മകളെ വളർത്തുന്നത് അത്ര എളുപ്പമായിരുന്നില്ല. കൺസ്ട്രക്ഷൻ സൈറ്റുകളിലും ഹോട്ടലുകളിലും ചായക്കടകളിലും ഞാൻ ജോലി ചെയ്തു. ഈ സ്ഥലങ്ങളിലെല്ലാം ഞാൻ പീഡനം അനുഭവിച്ചു”, മുത്തുവാകാൻ തീരുമാനിച്ചതിന്റെ പിന്നിലെ കാരണത്തെക്കുറിച്ച് പേച്ചിയമ്മാൾ പറഞ്ഞു.
തിരുച്ചെന്തൂരിലെ മുരുകൻ ക്ഷേത്രത്തിലെത്തിയാണ് ലുങ്കിയും ഷർട്ടുമിട്ട് മുടി വെട്ടി വേഷം മാറിയത്. മകളുമായി തമിഴ്നാട്ടിലെ തൂത്തുക്കുടി കാട്ടുനായ്ക്കൻപട്ടി ഗ്രാമത്തിൽ താമസമാക്കി. കെട്ടിടം പണി മുതൽ ഹോട്ടലിൽ പൊറോട്ട ഉണ്ടാക്കാൻ വരെ മുത്തുവായി എത്തി. അടുത്ത ബന്ധുക്കൾക്കും മകൾക്കും മാത്രമേ സത്യം അറിയാമായിരുന്നുള്ളൂ.
മകളെ വിവാഹം കഴിപ്പിച്ചെങ്കിലും പേച്ചിയമ്മാൾ ഇപ്പോഴും മുത്തുവായിതന്നെ ജീവിക്കാനാണ് ആഗ്രഹിക്കുന്നത്. മകളുടെ സുരക്ഷയ്ക്ക് അതാണ് നല്ലതെന്നാണ് ഇവർ പറയുന്നത്. ആധാർ കാർഡും റേഷൻ കാർഡും വോട്ടർ ഐഡിയും ഉൾപ്പെടെയുള്ള രേഖകളിലെല്ലാം പേര് മുത്തു എന്നാണ്. ആരോഗ്യം മോശമായതോടെ കഴിഞ്ഞ വർഷം നേടിയ തൊഴിലുറപ്പ് കാർഡിൽ മാത്രം സ്ത്രീ എന്ന് നൽകി.
“എനിക്ക് സ്വന്തമായി വീടോ സമ്പാദ്യമോ ഇല്ല. വിധവ സർട്ടിഫിക്കറ്റിനും അപേക്ഷിക്കാനാവില്ല. പ്രായമായതിനാൽ ഇനി ജോലി ചെയ്യാൻ പ്രയാസമാണ്, അതുകൊണ്ട് സർക്കാർ എന്തെങ്കിലും ആനുകൂല്യം നൽകണമെന്നാണ് പേച്ചിയമ്മാളുടെ അഭ്യർത്ഥന. സാമൂഹ്യക്ഷേമ പദ്ധതിക്ക് കീഴിലുള്ള ആനുകൂല്യങ്ങൾ പെച്ചിയമ്മാളിന് നൽകാനാകുമോയെന്ന് പരിശോധിക്കുമെന്ന് കളക്ടർ ഡോ കെ സെന്തിൽ രാജ് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കാം പ്രധാനമന്ത്രി ഇന്ന് നേപ്പാളിലെ ലുംബിനിയില്; ബുദ്ധപൂര്‍ണിമ ആഘോഷങ്ങളില്‍ പങ്കെടുക്കും
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ