വീണ്ടും ദുരഭിമാനക്കൊല; ഹൈദരാബാദില്‍ 24 കാരനെ നടുറോഡിലിട്ട് ഭാര്യയുടെ ബന്ധുക്കള്‍ വെട്ടിക്കൊന്നു

ഒരു മാസത്തിനിടെ ഹൈദരാബാദില്‍ നടക്കുന്ന രണ്ടാമത്തെ ദുരഭിമാനക്കൊലപാതകമാണിത്
നീരജും സഞ്ജനയും/ എക്സ്പ്രസ് ഫോട്ടോ
നീരജും സഞ്ജനയും/ എക്സ്പ്രസ് ഫോട്ടോ

ഹൈദരാബാദ്: ഹൈദരാബാദില്‍ വീണ്ടും ദുരഭിമാനക്കൊലപാതകം. നീരജ് കുമാര്‍ പന്‍വാര്‍ എന്ന 24 കാരനാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. റോഡില്‍ വെച്ച് പിതാവിന് മുന്നിലിട്ടായിരുന്നു ഭാര്യയുടെ ബന്ധുക്കള്‍ ഇയാളെ വെട്ടിക്കൊലപ്പെടുത്തിയത്. ഒരു മാസത്തിനിടെ ഹൈദരാബാദില്‍ നടക്കുന്ന രണ്ടാമത്തെ ദുരഭിമാനക്കൊലപാതകമാണിത്. 

നീരജ് ഒന്നര വര്‍ഷം മുമ്പാണ് മറ്റൊരു സമുദായത്തില്‍പ്പെട്ട സഞ്ജന യാദവിനെ പ്രണയിച്ച് വിവാഹം കഴിച്ചത്. യുവതിയുടെ വീട്ടുകാരുടെ കടുത്ത എതിര്‍പ്പിനെ അവഗണിച്ചായിരുന്നു വിവാഹം. ഇവര്‍ക്ക് ഒന്നര മാസം മുമ്പ് ഒരു കുട്ടിയും ജനിച്ചിരുന്നു. 

വെള്ളിയാഴ്ച ഷാഹിനായത്ഗഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വെച്ച് യുവതിയുടെ ബന്ധുക്കള്‍ നീരജിനെ ആക്രമിക്കുകയും വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നീരജിന്റെ പിതാവ് രാജേന്ദ്ര പന്‍വാറിന്റെ മുന്നില്‍ വെച്ചായിരുന്നു കൊലപാതകം. 

വിവാഹത്തെത്തുടര്‍ന്ന് യുവതിയുടെ വീട്ടുകാര്‍ പ്രതികാരത്തിനായി കഴിഞ്ഞ ആറു മാസമായി തക്കം പാര്‍ത്തിരിക്കുകയായിരുന്നുവെന്ന് പൊലീസ് സൂചിപ്പിച്ചു. ഇതിനായി നീരജ് നടത്തി വന്നിരുന്ന കടയിലേക്കുള്ള വരവും പോക്കും യുവതിയുടെ ബന്ധുക്കള്‍ നിരീക്ഷിച്ചു വരികയായിരുന്നു. 

വെള്ളിയാഴ്ച രാത്രി കട പൂട്ടി വീട്ടിലേക്ക് പോകുകയായിരുന്ന നീരജിനെ  റോഡില്‍വെച്ച് അഞ്ചംഗ സംഘം ആക്രമിക്കുകയായിരുന്നു. പിന്നില്‍ നിന്നും ഗ്രാനൈറ്റ് പാളി കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തിയശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 

സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച പൊലീസ്, അക്രമിസംഘത്തില്‍പ്പെട്ട നാലുപേരെ കര്‍ണാടകയിലെ ഗുരുമിത്കാലില്‍ നിന്നും പിടികൂടിയതായാണ് റിപ്പോര്‍ട്ട്. നീരജിന് യുവതിയുടെ ബന്ധുക്കളിൽ നിന്നും ഭീഷണിയുണ്ടെന്നും, സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. 

മെയ് നാലിന് ബില്ലാപുരം നാഗരാജു എന്ന 25 കാരനും ദുരഭിമാനക്കൊലയ്ക്ക് ഇരയായിരുന്നു. അഷ്‌റിന്‍ സുല്‍ത്താന എന്ന പെണ്‍കുട്ടിയെ പ്രണയിച്ചു വിവാഹം ചെയ്തതിനെത്തുടര്‍ന്നാണ് നാഗരാജു യുവതിയുടെ വീട്ടുകാരാല്‍ കൊലചെയ്യപ്പെടുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com