റായ്പുര്‍: വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് നിർമിച്ച് തന്റെ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച് ഭര്‍ത്താവ് ഭീഷണിപ്പെടുത്തുന്നതായി യുവതിയുടെ പരാതി. ഛത്തീസ്ഗഢിലെ ബിലാസ്പുര്‍ സ്വദേശിനിയാണ് ഭര്‍ത്താവിനെതിരേ പരാതിയുമായി പൊലീസിനെ സമീപിച്ചത്. തങ്ങള്‍ക്കിടയിലുണ്ടായ വഴക്കിന് പിന്നാലെയാണ് തന്റെ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച് ഭീഷണിപ്പെടുത്തുന്നതെന്ന് യുവതി പരാതിയിൽ പറയുന്നു.
പ്രണയത്തിലായിരുന്ന ഇരുവരും രണ്ട് മാസം മുമ്പാണ് വിവാഹിതരായത്. ഇവരുടെ വിവാഹത്തിന് വീട്ടുകാര്‍ സമ്മതിച്ചിരുന്നില്ല. തുടര്‍ന്ന് ഇരുവരും ഒളിച്ചോടി വിവാഹിതരാവുകയായിരുന്നു. എന്നാല്‍, ദാമ്പത്യ ജീവിതം തുടങ്ങിയതോടെ ഇരുവരും തമ്മിൽ വഴക്കും പതിവായി.
വിവാഹത്തിന് ശേഷം ഇരുവരും വാടക വീട്ടിലാണ് താമസിച്ചിരുന്നത്. വഴക്ക് പതിവായതോടെ യുവതി ഭര്‍ത്താവിനോട് പിണങ്ങി സ്വന്തം വീട്ടിലേക്ക് മടങ്ങി. ഇതിനു പിന്നാലെയാണ് ഭര്‍ത്താവ് തന്റെ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചതെന്ന് യുവതി ആരോപിച്ചു. നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച് ഭീഷണിപ്പെടുത്തിയതിന് പുറമേ, തന്റെ ആഭരണങ്ങള്‍ ഭര്‍ത്താവ് തട്ടിയെടുത്തതായും പരാതിയില്‍ ആരോപിക്കുന്നുണ്ട്.
ഒരുമിച്ച് താമസിക്കുന്നതിനിടെ ഭാര്യയുടെ നിരവധി നഗ്ന ചിത്രങ്ങള്‍ ഭര്‍ത്താവ് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. ഈ ചിത്രങ്ങളാണ് പിന്നീട് വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പ്രചരിപ്പിച്ചത്.
ഭാര്യ പിണങ്ങിപ്പോയതിന്റെ ദേഷ്യത്തിലാണ് ഭര്‍ത്താവ് ഇതെല്ലാം ചെയ്തതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ചിത്രം പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ യുവതി സഹോദരനമൊപ്പമെത്തി പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. യുവതിയുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ