ബംഗളൂരു: അതിവേഗ ട്രെയിന്‍ വന്ദേഭാരത് എക്‌സ്പ്രസ് ഇനി ദക്ഷിണേന്ത്യയിലും. തെക്കേ ഇന്ത്യയിലെ ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്തു. ബംഗലൂരുവിലെ കെഎസ്ആര്‍ റെയില്‍വേ സ്റ്റേഷനിലാണ് നരേന്ദ്രമോദി പച്ചക്കൊടി വീശി വന്ദേഭാരത് സര്‍വീസിന് തുടക്കം കുറിച്ചത്.
ഇന്ത്യയിലെ അഞ്ചാമത്തെയും ദക്ഷിണേന്ത്യയിലെ ആദ്യത്തെയും വന്ദേഭാരത് എക്‌സ്പ്രസാണ് ഇത്. ഇന്ത്യയില്‍ നിലവില്‍ സര്‍വീസ് നടത്തുന്ന വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനുകളുടെ ഏറ്റവും പരിഷ്‌കരിച്ച പതിപ്പാണിത്. ചെന്നൈയില്‍ നിന്നും മൈസൂരുവിലേക്കാണ് വന്ദേഭാരത് എക്‌സ്പ്രസ് സര്‍വീസ് നടത്തുന്നത്. ബുധനാഴ്ച ഒഴികെ ആഴ്ചയിൽ ആറു ദിവസമാണ് ചെന്നൈയിൽ നിന്നും സർവീസുകൾ ഉണ്ടാകുക.
ഏകദേശം 504 കിലോമീറ്ററാണ് ചെന്നൈയ്ക്കും മൈസൂരിനും ഇടയിലുള്ള ദൂരം. വന്ദേഭാരത് എക്‌സ്പ്രസ് ഇത്രയും ദൂരം ആറരമണിക്കൂര്‍ കൊണ്ട് താണ്ടും. പാത നവീകരണം പൂര്‍ത്തിയായാല്‍ വെറും മൂന്നു മണിക്കൂര്‍ കൊണ്ട് ചെന്നൈയില്‍ നിന്നും മൈസൂരുവില്‍ എത്താനാകുമെന്നും റെയില്‍വേ അധികൃതര്‍ പറഞ്ഞു.
ചെന്നൈ-മൈസൂരു റൂട്ടില്‍ രണ്ട് സ്റ്റോപ്പുകളാണ് വന്ദേഭാരത് എക്‌സ്പ്രസിന് ഉണ്ടാകുക. കാട്പാടി, ബംഗലൂരു എന്നിവിടങ്ങളിലാണ് ഇത്. ചെയര്‍കാര്‍, എക്‌സിക്യൂട്ടീവ് ക്ലാസ് എന്നിങ്ങനെ രണ്ടുതരം കോച്ചുകളാണ് ട്രെയിനില്‍ ഉണ്ടാകുക. പ്രീമിയം ട്രെയിനുകളുടേതിന് സമാനമായി ഫ്ലെക്സിബിൾ നിരക്കാണ് വന്ദേഭാരതിനും ഏർപ്പെടുത്തിയിട്ടുള്ളത്. ചെന്നൈയില്‍ നിന്ന് മൈസൂരുവിലേക്ക് ചെയര്‍കാറിന് 1200 രൂപയും എക്‌സിക്യൂട്ടീവ് ക്ലാസിന് 2295 രൂപയുമാണ് നിരക്ക്.
തിരികെ മൈസൂരുവില്‍ നിന്നും ചെന്നൈയിലേക്ക് ചെയര്‍കാറിന് 1365 രൂപയും എക്‌സിക്യൂട്ടീവ് ക്ലാസിന് 2486 രൂപയുമാണ് നിരക്ക്. വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനുകളില്‍ എയര്‍കണ്ടീഷന്‍ ചെയ്ത കോച്ചുകളും റിക്ലൈനര്‍ സീറ്റുകളുമുണ്ടാകും. ഡല്‍ഹി, മുംബൈ, അഹമ്മദാബാദ്, കാണ്‍പൂര്‍, വരണാസി എന്നിവിടങ്ങളില്‍ ഇവ മുന്‍പേ അവതരിപ്പിച്ചിരുന്നു.
ചെന്നൈ സെന്‍ട്രലില്‍ നിന്ന് പുലര്‍ച്ചെ 5.50ന് പുറപ്പെടുന്ന ട്രെയിന്‍ ബംഗളൂരുവിലെ ക്രാന്തിവീര സങ്കൊല്ലി രായണ്ണ (കെആര്‍എസ്) സ്‌റ്റേഷനില്‍ നിര്‍ത്തിയ ശേഷം, ഉച്ചയ്ക്ക് 12.30ന് മൈസൂരുവിലെത്തും. തിരിച്ച്, മൈസൂരില്‍ നിന്ന് ഉച്ചയ്ക്ക് 1.05ന് പുറപ്പെട്ട് 2.25ന് ബംഗളൂരുവിലെത്തി രാത്രി 7.35ന് ചെന്നൈയിലെത്തും.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ