ന്യൂഡല്‍ഹി: ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന 'സ്വയം പ്രഖ്യാപിത ആള്‍ദൈവം' ജയില്‍മോചനത്തിനായി സുപ്രീം കോടതിയില്‍. രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെപ്പോലെ തന്നെയും ജയില്‍ മോചിതനക്കാണമെന്ന് ഹര്‍ജിയില്‍ പറയുന്നു.
പരോളിനു പോലും ഇറങ്ങാതെ ഇതിനകം താന്‍ 29 വര്‍ഷം ജയിലില്‍ കഴിഞ്ഞെന്നും ഇനി തന്നെ വിട്ടയക്കണമെന്നും ശ്രദ്ധാനന്ദ ഹര്‍ജിയില്‍ പറയുന്നു. ഭാര്യയും മൈസൂരിലെ മുന്‍ ദിവാന്‍ സര്‍ മിര്‍സ ഇസ്മയിലിന്റെ കൊച്ചുമകളുമായ ഷക്കറെയെ 1991 ഏപ്രില്‍ 28ന് ബംഗളൂരിലെ വീട്ടില്‍ വച്ച് ജീവനോടെ കുഴിച്ചുമൂടുകയായിരുന്നു. ഭാര്യയുടെ പേരിലുള്ള കോടിക്കണക്കിന് രൂപയുടെ സ്വത്ത് സ്വന്തമാക്കാനായിരുന്നു കുറ്റകൃത്യം.
വിചാരണ കോടതി ശ്രദ്ധാനന്ദക്ക് വധശിക്ഷ വിധിച്ചു. ഇത് കര്‍ണാടക ഹൈക്കോടതി ശരിവച്ചു. തുടര്‍ന്ന് ശ്രദ്ധാനന്ദ സുപ്രീം കോടതിയെ സമീപിച്ചു. 2008-ല്‍, സുപ്രീം കോടതി വധശിക്ഷയില്‍ ഇളവു നല്‍കുകയും ജീവിതകാലം മുഴുവന്‍ തടവുശിക്ഷ അനുഭവിക്കണം എന്ന് വിധിക്കുകയും ചെയ്തു.
ഹര്‍ജിക്കാരന് 80 വയസ്സിനു മുകളില്‍ പ്രായമുണ്ടെന്നും 1994 മാര്‍ച്ച് മുതല്‍ ജയിലില്‍ കഴിയുകയാണെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറയുന്നു. ഒരു ക്രിമിനല്‍ കേസില്‍ മാത്രമാണ് ഉള്‍പ്പെട്ടത്, ഒരു ദിവസത്തെ പരോളില്‍ പോലും പുറത്തിറങ്ങിയിട്ടില്ല, എന്നാല്‍ മുന്‍ പ്രധാനമന്ത്രിയുടെ കൊലപാതകത്തില്‍ പ്രതികളായവര്‍ക്ക് പോലും പരോള്‍, ശിക്ഷാ ഇളവ് തുടങ്ങിയ എല്ലാ എല്ലാ ആനുകൂല്യങ്ങളും ലഭിച്ചു. ഇത് തുല്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനമാണെന്നും ഹര്‍ജിയില്‍ പറയുന്നു.
ഷക്കറെയുടെ കൊലപാതകവും വിചാരണയും ദേശീയ തലത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ആദ്യ ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം നേടി ഒരു വര്‍ഷത്തിന് ശേഷം, 1986 ലാണ് ഷാക്കറെ ശ്രദ്ധാനന്ദിനെ വിവാഹം ചെയ്തത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ