ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ മഥുര -യമുന എക്സ്പ്രസ് വേയ്ക്ക് സമീപം സ്യൂട്ട് കേസില്‍ 22കാരിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിന്റെ ചുരുളഴിച്ച് പൊലീസ്. ഡല്‍ഹി സ്വദേശിനിയായ ആയുഷി ചൗധരിയെ അച്ഛന്‍ വെടിവെച്ച് കൊന്നതാണെന്ന് പൊലീസ് പറയുന്നു. കേസില്‍ ആയുഷിയുടെ മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞാഴ്ചയാണ് സ്യൂട്ട് കേസില്‍ പോളിത്തീന്‍ കവറില്‍ പൊതിഞ്ഞ നിലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയത്. വിദഗ്ധ പരിശോധനയ്ക്ക് ഒടുവിലാണ് ഡല്‍ഹി സ്വദേശിനിയായ 22കാരിയുടേതാണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തില്‍ അച്ഛന്റെ പങ്ക് തെളിഞ്ഞത്. വ്യത്യസ്ത ജാതിയില്‍പ്പെട്ട യുവാവിനെ വിവാഹം കഴിച്ചതാണ് അച്ഛന്റെ പ്രകോപനത്തിന് കാരണമെന്നും പൊലീസ് പറയുന്നു. നിതീഷ് യാദവാണ് മകളെ വെടിവച്ച് കൊന്നത്.
ചത്രപാല്‍ എന്ന യുവാവിനെയാണ് ആയുഷി വിവാഹം കഴിച്ചത്. മാതാപിതാക്കളോട് പറയാതെയാണ് വ്യത്യസ്ത ജാതിയില്‍പ്പെട്ട ചത്രപാലിനെ ജീവിത പങ്കാളിയാക്കിയത്. ഇതില്‍ യുവതിയുടെ മാതാപിതാക്കള്‍ രോഷാകുലരായിരുന്നുവെന്നും പൊലീസ് പറയുന്നു. ലൈസന്‍സുള്ള തോക്ക് ഉപയോഗിച്ചാണ് മകളെ നിതീഷ് യാദവ് വെടിവെച്ച് കൊന്നത്. തെക്കന്‍ ഡല്‍ഹിയില്‍ താമസിക്കുന്ന നിതീഷ് യാദവ് ചോദ്യം ചെയ്യലിന് ഒടുവിലാണ് കുറ്റസമ്മതം നടത്തിയതെന്നും പൊലീസ് പറയുന്നു.
കൊലപാതകത്തിന് ശേഷം നിതീഷ് മകളുടെ മൃതദേഹം സ്യൂട്ട്‌കേസിലാക്കി മഥുരയില്‍ ഉപേക്ഷിക്കുകയായിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. കഴിഞ്ഞ ആഴ്ച ഉപേക്ഷിക്കപ്പെട്ട നിലയില്‍ സ്യൂട്ട്കേസ് കണ്ട കാര്യം തൊഴിലാളികളാണ് പൊലീസിനെ അറിയിച്ചത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ