രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്നു, ഗുരുതരമാകാമെന്ന് മുന്നറിയിപ്പ്; എക്‌സ്എക്‌സ്ബി വകഭേദം, അറിയേണ്ടതെല്ലാം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th October 2022 01:08 PM  |  

Last Updated: 20th October 2022 01:08 PM  |   A+A-   |  

CORONAVIRUS

പ്രതീകാത്മക ചിത്രം

 

ന്യൂഡല്‍ഹി: ഉത്സവ സീസണിലൂടെ കടന്നുപോകുന്നതിനിടെ, രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്നതില്‍ ആശങ്ക. മഹാരാഷ്ട്രയിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഒക്ടോബര്‍ പത്തുമുതല്‍ 16 വരെയുള്ള കാലയളവില്‍ കോവിഡ് കേസുകളില്‍ 17 ശതമാനത്തിന്റെ വര്‍ധന ഉണ്ടായതായി മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു.

കോവിഡിന്റെ എക്‌സ്എക്‌സ്ബി വകഭേദമാണ് മഹാരാഷ്ട്രയില്‍ പടരുന്നത്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന താനെ, പുനെ, റായ്ഗഡ് തുടങ്ങിയ മേഖലകളിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 

എക്‌സ്എക്‌സ്ബി വകഭേദം പടര്‍ന്നുപിടിക്കാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യവിദഗ്ധര്‍ നല്‍കുന്ന സൂചന. അതിനാല്‍ കോവിഡ് പ്രോട്ടോക്കോള്‍ അടക്കം പാലിച്ച് ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. സ്‌പൈക് പ്രോട്ടീനില്‍ വലിയ മാറ്റങ്ങളോടെയാണ് പുതിയ വകഭേദം കണ്ടെത്തിയത്. 

നിലവില്‍ 17 രാജ്യങ്ങളില്‍ എക്‌സ്എക്‌സ്ബി പടര്‍ന്നുപിടിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ബിഎ.2.75, ബിജെ.വണ്‍ ഉപവകഭേദങ്ങളെ അപേക്ഷിച്ച് വ്യാപനശേഷി കൂടുതലാണെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.

നിലവില്‍ ഇന്ത്യയില്‍ കഴിഞ്ഞ ആറുമാസ കാലയളവില്‍ കോവിഡ് ബാധിച്ചവരില്‍ ഏകദേശം 90 ശതമാനത്തിനും രോഗം ബാധിക്കാന്‍ കാരണം ബിഎ.2.75 വകഭേദമാണ്. എക്‌സ്എക്‌സ്ബി വെറും ഏഴുശതമാനം മാത്രമാണ്. 

സിംഗപ്പൂരില്‍ ഓഗസ്റ്റിലാണ് എക്‌സ്എക്‌സ്ബി വകഭേദം കണ്ടെത്തിയത്. തുടര്‍ന്ന് വലിയ തോതില്‍ കോവിഡ് കേസുകള്‍ ഉയരുന്നതിനാണ് വകഭേദം കാരണമായത്. 

എക്‌സ്എക്‌സ്ബി വകഭേദത്തിന്റെ സ്‌പൈക് പ്രോട്ടീനില്‍ ഏഴുമാറ്റങ്ങളാണ് സംഭവിച്ചിരിക്കുന്നത്. ഇത് രോഗപ്രതിരോധശേഷിയെ മറികടന്നേക്കുമെന്നാണ് വിദഗ്ധര്‍ ഭയപ്പെടുന്നത്. കൂടാതെ കടുത്ത അണുബാധയ്ക്കും ഇത് കാരണമായേക്കാം. ആശുപത്രിവാസം ഉയരാന്‍ സാധ്യതയുണ്ടെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. എങ്കിലും പ്രായമായവര്‍ക്കും മറ്റു രോഗങ്ങള്‍ ഉള്ളവര്‍ക്കും രോഗം ബാധിച്ചാല്‍ മാത്രമേ ഗുരുതരമാകാന്‍ സാധ്യതയുള്ളുവെന്നാണ് ആരോഗ്യവിദഗ്ധരുടെ കണക്കുകൂട്ടല്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ദീപാവലിക്കു ഹലാല്‍ വേണ്ട; കര്‍ണാടകയില്‍ ഹിന്ദു സംഘടനകളുടെ കാംപയ്ന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ