ഗ്യാന്‍വാപി: മസ്ജിദ് കമ്മിറ്റിയുടെ എതിര്‍പ്പ് തള്ളി; ഹിന്ദുക്കളുടെ ഹര്‍ജിയില്‍ വാദം കേള്‍ക്കും
By സമകാലികമലയാളം ഡെസ്‌ക് | Published: 12th September 2022 02:39 PM |
Last Updated: 12th September 2022 02:39 PM | A+A A- |

ഗ്യാൻവാപി മസ്ജിദ്/ ട്വിറ്റർ
വാരാണസി: വാരാണസിയിലെ ഗ്യാന്‍വാപി പള്ളിയില്‍ ആരാധന അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സ്ത്രീകള്‍ നല്‍കിയ ഹര്‍ജിയില്‍ വാദം തുടരാമെന്ന് ജില്ലാ കോടതി. ഹര്‍ജി നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടി മസ്ജിദ് കമ്മിറ്റി നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് വിധി. സെപ്റ്റംബര്‍ 22ന് ഹിന്ദു സ്ത്രീകളുടെ ഹര്‍ജിയില്‍ വാദം തുടരുമെന്ന് കോടതി അറിയിച്ചു.
ഗ്യാന്‍വാപി പള്ളി വളപ്പില്‍ ഉണ്ടെന്നു കരുതുന്ന ഹിന്ദു വിഗ്രങ്ങളില്‍ ആരാധനയ്ക്ക് അനുമതി തേടി, അഞ്ചു ഹിന്ദു സ്ത്രീകള്‍ നല്‍കിയ ഹര്‍ജിക്കെതിരെ മസ്ജിദ് കമ്മിറ്റിയാണ് കോടതിയെ സമീപിച്ചത്. ഗ്യാന്‍വാപി പള്ളി വഖഫ് സ്വത്ത് ആണെന്നും അതുകൊണ്ടുതന്നെ ആരാധനയ്ക്ക് അനുമതി തേടിയുള്ള ഹര്‍ജി നിലനില്‍ക്കില്ലെന്നുമാണ് മസ്ജിദ് കമ്മിറ്റി വാദിച്ചത്.
ഹര്‍ജിയില്‍ വാദം കേട്ട ജില്ലാ ജഡ്ജി എകെ വിശ്വേശ് കഴിഞ്ഞ 12ന് വിധി പറയാന്‍ മാറ്റുകയായിരുന്നു.
ക്ഷേത്രം തകര്‍ത്താണ് ഗ്യാന്‍വാപി പള്ളി തകര്‍ത്തതന്നൊണ് ഒരു വിഭാഗം ഹിന്ദുക്കളുടെ വാദം. ഇതുമായി ബന്ധപ്പെട്ട കേസില്‍ പള്ളി വളപ്പില്‍ വിഡിയോ സര്‍വേ നടത്താന്‍ നേരത്തെ കോടതി ഉത്തരവിട്ടിരുന്നു. ഈ സര്‍വേയ്ക്കിടെ കുളത്തില്‍ വിഗ്രഹം കണ്ടെത്തിയതായി വാര്‍ത്തകള്‍ വന്നു. കേസ് പിന്നീട് സുപ്രീം കോടതി ജില്ലാ കോടതിയിലേക്കു മാറ്റുകയായിരുന്നു.
ഇന്നു വിധിപ്രസ്താവത്തോട് അനുബന്ധിച്ച് വാരാണസിയിലും പരിസരത്തും വന്‍ സുരക്ഷാ സന്നാഹങ്ങള്‍ ഒരുക്കിയിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് 1800 കോടി ചെലവ്; അടുത്ത വര്‍ഷം പൂര്‍ത്തിയാകും
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ