ഹൈദരബാദ്: ആന്ധ്രയില്‍ ബലാത്സംഗത്തിന് ഇരായായ പന്ത്രണ്ടുകാരിയും അമ്മയും ജീവനൊടുക്കി. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറാവത്തതിനെ തുടര്‍ന്നാണ് മരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. പരാതി നല്‍കാന്‍ എത്തിയ ഇവരെ എസ്‌ഐ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തതോടെ അപമാനം സഹിക്കാനാവാതെ ഇവര്‍ ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു.
ഇക്കഴിഞ്ഞ 12ാം തീയതിയാണ് പ്രായപൂര്‍ത്തിയാകാത്ത മകളെ യുവാവ് പീഡിപ്പിച്ചുവെന്ന പരാതിയുമായി യുവതി പെഡവേഗി പൊലീസ് സ്റ്റേഷനില്‍ എത്തിയത്. സംഭവത്തില്‍ രേഖാമൂലം പരാതി നല്‍കുകയും ചെയ്തു. പരാതി വായിച്ചു നോക്കിയ എസ്‌ഐ നടപടിയെടുക്കുന്നതിന് പകരം ഇവരെ അധിക്ഷേപിക്കുകയായിരുന്നു. വീണ്ടം അമ്മയും മകളും സ്റ്റേഷനിലെത്തി തങ്ങള്‍ക്ക് നീതിവേണമെന്ന് ആവശ്യപ്പെടുകയും നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്ന് ചോദിക്കുകയും ചെയ്തു.
സ്‌റ്റേഷനിലെത്തിയപ്പോഴെല്ലാം അമ്മയെയും മകളെയും എസ്‌ഐ അധിക്ഷേപിച്ചു. അപമാനം സഹിക്കാനാവാതെ വന്നതോടെ അമ്മയും മകളും പതിനാറാം തീയതി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. അബോധാവസ്ഥയിലായ ഇരുവരെയും വിജയവാഡയിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രി മരിച്ചു. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് വലിയ പ്രതിഷേധം ഉണ്ടായി. പെണ്‍കുട്ടിയുടെയും അമ്മയുടെയും മരണത്തിന് കാരണം എസ്‌ഐ ആണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. അതേസമയം കൃത്യനിര്‍വിഹണത്തില്‍ വീഴ്ച വരുത്തിയതിന് എസ്‌ഐ സത്യനാരായണനെ സസ്‌പെന്റ് ചെയ്തു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ