ലോക്‌സഭയിൽ അശ്ലീല പദപ്രയോഗം നടത്തിയ തൃണമൂൽ എംപി മഹുവ മൊയ്‌ത്രയെ രൂക്ഷമായി വിമർശിച്ച് ബിജെപി. മഹുവയുടെ വാക്കുകൾ തൃണമൂൽ പാർട്ടിയുടെ സംസ്‌ക്കാര ശൂന്യതയാണ് കാണിക്കുന്നതെന്ന് ബിജെപി നേതാക്കൾ കുറ്റപ്പെടുത്തി. മഹുവ മൊയ്‌ത്ര സഭയിൽ സംസാരിക്കുമ്പോൾ നാവ് സൂക്ഷിക്കണമെന്നും എല്ലാ അംഗങ്ങളും ബഹുമാനം അർഹിക്കുന്നവരാണ് എന്നാൽ അതിവൈകാരികത കുഴപ്പത്തിൽ ചാടിക്കും അത്തരത്തിലൊരാളാണ് മഹുവയെന്നും ബിജെപി നേതാവ് ഹേമ മാലിനി പറഞ്ഞു.
എന്നാൽ തന്നെ നിരന്തരം ആക്ഷേപിക്കുന്ന ബിജെപി എംപിക്ക് മറുപടി നൽകുക മാത്രമാണ് ചെയ്‌തതെന്ന് മഹുവ തിരിച്ചടിച്ചു. ബിജെപി എംപിമാർ സ്ഥിരമായി ഇത്തരം വാക്കുകൾ സഭയ്‌ക്കുള്ളിൽ ഉപയോഗിക്കാറുണ്ട് അപ്പോഴൊന്നും കുഴപ്പമില്ലാത്തവർക്ക് താൻ ഓഫ് റെക്കോർഡായി പറഞ്ഞപ്പോഴാണ് പ്രശ്‌മായതെന്നും മഹുവ പറഞ്ഞു.
സ്‌ത്രീകൾക്ക് ഇങ്ങനൊക്കെ പറയാമോ എന്ന ബിജെപിയുടെ വാദം വാസ്‌തവത്തിൽ തന്നെ ചിരിപ്പിച്ചുവെന്നും വാക്കുകൾ കൊണ്ട് ആക്രമിക്കുന്നവരെ തിരിച്ചാക്രമിക്കാൻ താൻ ഒരു പുരുഷനാകേണ്ടതുണ്ടോയെന്നും മഹുവ ചോദിച്ചു. ചൊവ്വാഴ്ച നടന്ന സഭ സമ്മേളനത്തിൽ ബിജെപി എംപി രമേശ് ബിധുരിയുമായുണ്ടായ വാക്കു തർക്കത്തിനിടെയാണ് മഹുവ അശ്ലീല പദപ്രയോഗം നടത്തിയത്. സംഭവത്തിന്റെ വീഡിയോ മഹുവ തന്നെ ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. സംഭവത്തിൽ മഹുവ മാപ്പ് പറയണമെന്ന് കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി ആവശ്യപ്പെട്ടു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ