ന്യൂഡൽഹി: ഡൽഹി – മുംബൈ എക്സ്പ്രസ് വേയുടെ ആദ്യഘട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും. രാജസ്ഥാനിലെ ദൗസയിൽ നടക്കുന്ന ചടങ്ങിലാണ് ഉദ്ഘാടനം. 18,100 കോടിയുടെ ദേശീയ റോഡ് വികസന പദ്ധതികൾക്കും പ്രധാനമന്ത്രി തുടക്കം കുറിക്കും.
246 കിലോമീറ്റർ ദൂരം വരുന്ന ഡൽഹി – ദൗസ – ലാൽസോട്ട് സെക്‌ഷന്റെ ആദ്യഘട്ടമാണ് പ്രധാനമന്ത്രി കമ്മീഷൻ ചെയ്യുന്നത്. 12,150 കോടി രൂപ ചെലവഴിച്ചാണ് എക്സ്പ്രസ് വേ നിർമിച്ചത്. ഇതോടെ ഡൽഹിയിൽ നിന്നും രാജസ്ഥാനിലെ ജയ്പുരിലേക്കുള്ള യാത്രാസമയം 5 മണിക്കൂറിൽ നിന്ന് മൂന്നര മണിക്കൂറായി കുറയും.
എക്സ്പ്രസ് വേ പ്രവർത്തനസജ്ജമാകുന്നതോടെ, മേഖലയിലെ വ്യവസായ-വാണിജ്യ മേഖലയിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമെന്ന് കേന്ദ്രസർക്കാർ അഭിപ്രായപ്പെട്ടു. ഡൽഹി – മുംബൈ എക്സ്പ്രസ് വേ 1,386 കിലോമീറ്റർ ദൈർഘ്യമുള്ളതാണ്. പദ്ധതി പൂർണമായും പൂർത്തിയാകുമ്പോൾ ഇന്ത്യയിലെ ഏറ്റവും നീളമുള്ള എക്സ്പ്രസ് വേ ആയി മാറുമിത്.
ഡല്‍ഹി, ഹരിയാന, രാജസ്ഥാന്‍, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ ആറു സംസ്ഥാനങ്ങളിലൂടെയാണ് നിർദിഷ്ട എക്‌സ്പ്രസ് വേ കടന്നുപോകുന്നത്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ നിലവിലെ 24 മണിക്കൂര്‍ യാത്രാസമയം 12 മണിക്കൂറായി കുറയും.നിലവിൽ എട്ടുവരിപ്പാതയായാണു നിർമാണമെങ്കിലും ഭാവിയിൽ 12 വരിപ്പാതയാക്കാനാകും. അടിയന്തര സാഹചര്യത്തിൽ ഉപയോഗിക്കാൻ ഒരു ഹെലിപ്പോർട്ടും സജ്ജീകരിക്കുന്നുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ