'അമ്പും വില്ലും', പേരും തിരികെ വേണം: ഉദ്ധവ് താക്കറെയുടെ ഹർജി ഇന്ന് സുപ്രീംകോടതിയിൽ 

ഏക്നാഥ് ഷിന്‍ഡെ വിഭാഗത്തിന് ശിവസേനയുടെ പേരും ചിഹ്നവും നൽകിയ നടപടി സ്റ്റേ ചെയ്യണമെന്നാണ് ഉദ്ധവ് താക്കറെ ആവശ്യപ്പെടുന്നത്
ഉദ്ധവ് താക്കറെ
ഉദ്ധവ് താക്കറെ

ന്യൂഡൽഹി : ശിവസേനയുടെ അമ്പും വില്ലും ചിഹ്നം മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ വിഭാഗത്തിന് നല്‍കിയ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിനെതിരെ ഉദ്ധവ് താക്കറെ നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരി​ഗണിക്കും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാകും കേസ് പരി​ഗണിക്കുക. വിഷയം ചീഫ് ജസ്റ്റിസിനു മുന്നിൽ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഇന്നലെ പരാമർശിച്ചിരുന്നു. 

തുടർന്ന് ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ന് ഹർജിയിൽ വാദം കേൾക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ വിഭാഗത്തിന് ശിവസേനയുടെ പേരും ചിഹ്നവും നൽകിയ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി സ്റ്റേ ചെയ്യണമെന്നാണ് ഉദ്ധവ് താക്കറെ ആവശ്യപ്പെടുന്നത്. അതേസമയം, വിഷയത്തില്‍ ഏക്നാഥ് ഷിന്‍ഡെ വിഭാഗം സുപ്രീം കോടതിയില്‍ തടസഹർജി (കേവിയറ്റ്)  സമര്‍പ്പിച്ചിട്ടുണ്ട്. 

തന്റെ ഭാഗം കൂടി കേള്‍ക്കാതെ ഉത്തരവ് പുറപ്പെടുവിക്കില്ലെന്ന് ഉറപ്പാക്കുന്നതിനായിട്ടാണ് ഷിന്‍ഡെ വിഭാഗം കേവിയറ്റ് ഹര്‍ജി നല്‍കിയിട്ടുള്ളത്. ശിവസേന എന്ന പേരും തെരഞ്ഞെടുപ്പ് ചിഹ്നമായ അമ്പും വില്ലും മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ വിഭാഗത്തിന് അനുവദിച്ചുകൊണ്ട്, കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചത്. 

ശിവസേനയുടെ പേരും ചിഹ്നവും ഏക്നാഥ് ഷിന്‍ഡെ വിഭാഗത്തിന് നല്‍കിക്കൊണ്ടുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തില്‍ കോടികളുടെ ഇടപാട് നടന്നെന്ന്  താക്കറെ പക്ഷം ആരോപണവുമായി രംഗത്തെത്തിയിരുന്നു. ഏതാണ്ട് രണ്ടായിരം കോടിയുടെ ഇടപാട് നടന്നെന്നാണ് ഉദ്ധവ് താക്കറെ വിഭാഗം വക്താവ് സഞ്ജയ് റാവത്ത് ആരോപിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com