ഒരു രാജ്യത്ത് കിടപ്പും മറ്റൊരു രാജ്യത്ത് ഭക്ഷണവും എത്ര മനോഹരമായ കാര്യമല്ലേ... എന്നും ഇതാണ് അവസ്ഥയെങ്കിലോ? നാഗാലാൻഡിലെ മോൺ ജില്ലയിലെ ലോങ്വ എന്ന ഗ്രാമത്തിലെ ഗ്രാമത്തലവനായ അംഗിന്റെ കാര്യമാണ് പറഞ്ഞു വരുന്നത്. അദ്ദേഹം കിടക്കുന്നത് ഇന്ത്യയിലും ഭക്ഷണം കഴിക്കുന്നത് മ്യാൻമറിൽ നിന്നുമാണ്.
നാഗാലാൻഡിൽ ഉന്നതവിദ്യാഭ്യാസവും ആദിവാസി വിഷയങ്ങളും കൈകാര്യം ചെയ്യുന്ന മന്ത്രി ടെംജെൻ ഇംന അലോംഗ് ട്വിറ്ററിൽ പങ്കുവെച്ച ലോങ്വ ഗ്രാമത്തിന്റെ വീഡിയോ ഇതിനോടകം തന്നെ വൈറലായിരിക്കുകയാണ്. ഇന്തോ-മ്യാൻമർ അതിർത്തിയോട് അടുത്താണ് വീഡിയോയിലുള്ള ലോങ്വ ഗ്രാമം. ഇവിടെ കൊന്യാക് നാഗ ഗോത്രക്കാരാണ് അധികവും. ഭൂമിശാസ്ത്രപരമായ ഈ പ്രത്യേകത കാരണം ഈ ഗ്രാമത്തിലുള്ളവർക്ക് ഇരട്ട പൗരത്വമുണ്ട്.
എന്നാൽ ഗ്രാമത്തലവനായ അംഗിന്റെ വീട് ഒരു പ്രത്യേക സ്ഥാനത്താണ് ഇരിക്കുന്നത്. ഇദ്ദേഹത്തിന് ഇന്ത്യയിൽ നിന്നും മ്യാൻമറിലേക്ക് കടക്കണമെങ്കിൽ കുളിമുറിയിൽ നിന്നും അടുക്കളയിലേക്ക് പോകേണ്ട ദൂരമേയുള്ളൂ. അദ്ദേഹത്തിന്റെ വീടിന്റെ വിശ്രമ മുറികൾ ഇന്ത്യയിലും അടുക്കള ഉൾപ്പെടുന്ന ഭാഗം മ്യാൻമറിലുമാണ്.
അംഗിന്റെ വീടിന്റെ വിഡിയോ പങ്കിട്ടുകൊണ്ട് ഇമ്‌ന അലോംഗ് കുറിച്ചിരിക്കുന്നതിങ്ങനെ- 'ഇതാണ് എന്റെ ഇന്ത്യ.. അതിർത്തി കടക്കാൻ, ഇദ്ദേഹത്തിന് കിടപ്പുമുറിയിൽ പോയാൽ മതി. അത്, ഇന്ത്യയിൽ ഉറങ്ങുകയും മ്യാൻമറിൽ ഭക്ഷണം കഴിക്കുകയും ചെയ്യുന്നത് പോലെയാണ് '
ജനുവരി പതിനൊന്നിന് ട്വീറ്റ് ചെയ്ത വിഡിയോയ്ക്ക് നിമിഷങ്ങൾക്കകം വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ആയിരക്കണക്കിന് പേരാണ് ഇതിനോട് പ്രതികരിച്ചിരിക്കുന്നത്. അതിശയകരമെന്നും ഇത്തരത്തിലൊരു കാര്യം ഇതുവരെ അറിയില്ലായില്ലെന്നും വിഡിയോ കണ്ടവരിൽ ചിലർ പ്രതികരിക്കുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ