ന്യൂഡൽഹി: ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷസ്ഥാനത്ത് നിന്നും സ്വാതി മാലിവാളിനെ സസ്‌പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി ഗവർണർക്ക് കത്തയച്ചു.സ്വാതി കഴിഞ്ഞ ദിവസം നൽകിയ അതിക്രമ പരാതി കെട്ടിച്ചമച്ചതാണെന്നും അധ്യക്ഷ സ്ഥാനത്ത് തുടർന്നാൽ അന്വേഷണത്തെ സ്വാധീനിക്കുമെന്നും ചൂണ്ടിക്കാട്ടി ഡൽഹി ബിജെപി വക്താവ് പ്രവീൺ ശങ്കർ കപൂറാണ് ലെഫ്റ്റനന്റ് ഗവർണർ വി.കെ സ്‌കസേനയ്ക്ക് കത്തയച്ചത്.
സ്വാതിയെ ആക്രമിച്ചു എന്ന് ആരോപിക്കപ്പെട്ടയാൾ ആംആദ്‌മി പാർട്ടിയുടെ പ്രവർത്തകനാണ്. ആംആദ്‌മിയുടെ എംഎൽഎയോടൊപ്പം നിൽക്കുന്ന ഇയാളുടെ ചിത്രം പുറത്തു വന്നതായും പ്രവീൺ ശങ്കർ ആരോപിച്ചു.
രാത്രികാലത്ത് സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പരിശോധിക്കുന്നതിനിടെ ഡൽഹി എയിംസിന് സമീപം വ്യാഴാഴ്ച പുലർച്ചെ മൂന്നു മണിയോടെയാണ് സ്വാതിക്ക് നേരെ ആക്രമണമുണ്ടായത്. കാറിൽ മദ്യലഹരിയിലെത്തിയ വിഹാർ സ്വദേശിയായ ഹരീഷ് ചന്ദ്ര സ്വാതിയോട് അസഭ്യം പറയുകയും കാറിൽ കയറാൻ ആവശ്യപ്പെടുകയും ചെയ്തു. ആവശ്യം നിരസിക്കുകയും പ്രതികരിക്കുകയും ചെയ്തതോടെ ഹരീഷ് പോയെങ്കിലും വീണ്ടും തിരിച്ചെത്തി പ്രശ്‌നമുണ്ടാക്കുകയായിരുന്നു.
ഹരീഷിനോട് കാറിന് സമീപം കൈ ചൂണ്ടി കയർക്കുന്നതിനിടെ പ്രതി കാറിന്റെ സൈഡ് ഡോർഗ്ലാസ് ഉയർത്തി. സ്വാതിയുടെ കൈ കാറിൽ കടുങ്ങുകയും 15 മീറ്ററോളം വലിച്ചിഴയ്ക്കുകയും ചെയ്തുവെന്നാണ് സ്വാതിയുടെ പരാതി. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഹരീഷ് ചന്ദ്രയെ അരമണിക്കൂറിനുള്ളിൽ അറസ്റ്റ് ചെയ്തിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ