'സംരക്ഷണം മോദിയുടെ ഇമേജിന് മാത്രം; അശ്വിനി വൈഷ്ണവിന് ശ്രദ്ധ ഗിമ്മിക്ക് കാണിക്കാന്‍', രാജിയില്‍ ഉറച്ച് കോണ്‍ഗ്രസ്

275 പേരുടെ ജീവനെടുത്ത ഒഡിഷ ട്രെയിന്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് രാജിവയ്ക്കണമെന്ന ആവശ്യം  ശക്തമാക്കി കോണ്‍ഗ്രസ്
ചിത്രം: പിടിഐ
ചിത്രം: പിടിഐ


ന്യൂഡല്‍ഹി: 275 പേരുടെ ജീവനെടുത്ത ഒഡിഷ ട്രെയിന്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് രാജിവയ്ക്കണമെന്ന ആവശ്യം  ശക്തമാക്കി കോണ്‍ഗ്രസ്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രഖ്യാപനം അനുസരിച്ച്, അപകടത്തിന്റെ ഉത്തരവാദികള്‍ക്കെതിരെ സ്വീകരിക്കുന്ന കര്‍ശന നടപടി അശ്വിനി വൈഷ്ണവില്‍ നിന്ന് ആരംഭിക്കണമെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര ആവശ്യപ്പെട്ടു.

ഇന്ത്യന്‍ റെയില്‍വെയില്‍ ഗുരുതരമായ പോരായ്മകളും സുരക്ഷാ പ്രശ്‌നങ്ങളുമെല്ലാം നിലനില്‍ക്കേ, അതിനെയെല്ലാം മറച്ചുവെക്കുന്ന പിആര്‍ ഗിമ്മിക്കുകള്‍ നടത്തുന്നതിലായിരുന്നു അശ്വിനി വൈഷ്ണവിന്റെ ശ്രദ്ധ. ഒഡിഷയിലെ അപകടം തികഞ്ഞ അശ്രദ്ധ കൊണ്ടും വ്യവസ്ഥിതിയിലെ പോരായ്മകള്‍ക്കൊണ്ടും ഉണ്ടായതാണ്. തങ്ങള്‍ക്കെല്ലാം അറിയാമെന്ന മോദി സര്‍ക്കാരിന്റെ അഹംഭാവവും അപകടത്തിലേക്ക് നയിച്ചെന്നും പവന്‍ ഖേര പറഞ്ഞു.

'കവച്' പ്രാധനമന്ത്രിയുടെ ഇമേജ് സംരക്ഷിക്കാന്‍ മാത്രമാണെന്നും രാജ്യത്തെ ജനങ്ങള്‍ക്ക് സുരക്ഷയില്ലെന്നും പവന്‍ ഖേര ആരോപിച്ചു. പൊതു സമൂഹത്തില്‍ നിന്നും മാധ്യമ ചര്‍ച്ചകളില്‍ നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയെ സംരക്ഷിക്കുന്ന ഒരു 'കവച്' ഉണ്ട്. എന്നാല്‍ ആ കവച് സാധാരണക്കാരായ രാജ്യത്തെ ജനങ്ങള്‍ക്ക് ലഭിക്കുന്നില്ല. ട്രെയിന്‍ സിഗ്‌നല്‍ സംവിധാനത്തിലെ പോരായ്മകളെ കുറിച്ച് റെയില്‍വെയ്ക്ക് നേരത്തെ മുന്നറയിപ്പ് ലഭിച്ചിട്ടുണ്ടെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ഫെബ്രുവരി ഒമ്പതിന് ഒരു മുതിര്‍ന്ന റെയില്‍വെ ഉദ്യോഗസ്ഥന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ സിഗ്നലുകളുടെ ഇന്റര്‍-ലോക്കിങ് സംവിധാനത്തിലെ തകരാര്‍ പരിഹരിക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടുകയുണ്ടായി. പക്ഷേ, സര്‍ക്കാര്‍ അത് വേണ്ട ഗൗരവത്തിലെടുത്തില്ല', കോണ്‍ഗ്രസ് നേതാവ് ശക്തിസിങ് ഗോഹില്‍ ആരോപിച്ചു.

പ്രധാനമന്ത്രിയായിരുന്ന ലാല്‍ ബഹദൂര്‍ ശാസ്ത്രിയും നിതീഷ് കുമാറും മാധവ റാവു സിന്ധ്യയും ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെച്ചതുപോലെ അശ്വിനി വൈഷ്ണവില്‍ നിന്നും രാജ്യം പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ മോദി സര്‍ക്കാരിന് ധാര്‍മികതയോ ഉത്തരവാദിത്വമോ ഇല്ലെന്നും പവന്‍ ഖേര പറഞ്ഞു.

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com