മൂന്ന് സംസ്ഥാനങ്ങളിലെ സത്യപ്രതിജ്ഞ; ആഘോഷമാക്കാൻ ബിജെപി; മോദി പങ്കെടുക്കും

ത്രിപുരയിൽ ബിജെപിയും മേഘാലയ, നാ​ഗാലാൻഡ് സംസ്ഥാനങ്ങളിൽ ബിജെപി ഉൾപ്പെട്ട സഖ്യവുമാണ് സർക്കാർ രൂപീകരിക്കുന്നത്
പ്രധാനമന്ത്രി നരേന്ദ്ര മോദി/ പിടിഐ
പ്രധാനമന്ത്രി നരേന്ദ്ര മോദി/ പിടിഐ

ന്യൂഡൽഹി: വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകൾ വിജയിച്ചതിന് പിന്നാലെ സർക്കാർ രൂപീകരണ നീക്കങ്ങളുമായി ബിജെപി. ത്രിപുര, മേഘാലയ, നാ​ഗാലാൻഡ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. 

ത്രിപുരയിൽ ബിജെപിയും മേഘാലയ, നാ​ഗാലാൻഡ് സംസ്ഥാനങ്ങളിൽ ബിജെപി ഉൾപ്പെട്ട സഖ്യവുമാണ് സർക്കാർ രൂപീകരിക്കുന്നത്. ഈ മാസം ഏഴിനാണ് മേഘാലയ, നാ​ഗാലാൻഡ് സംസ്ഥാനങ്ങളിൽ സത്യപ്രതിജ്ഞാ ചടങ്ങ്. ത്രിപുരയിൽ എട്ടിനും സത്യപ്രതിജ്ഞ നടക്കും. 

ത്രിപുരയിൽ ത്രികോണ മത്സരമാണ് അരങ്ങേറിയത്. ശക്തമായ മത്സരത്തിനൊടുവിൽ 60ൽ 32 സീറ്റ് നേടിയാണ് ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം സ്വന്തമാക്കിയത്. സഖ്യകക്ഷിയായ ഐപിഎഫ്ടി ഒരു സീറ്റിൽ വിജയിച്ചു. കേന്ദ്ര സഹമന്ത്രി പ്രതിമ ഭൗമിക്കിനെ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്കു ബിജെപി പരിഗണിക്കുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. പ്രതിമയ്ക്കാണ് നറുക്ക് വീഴുന്നതെങ്കിൽ ത്രിപുരയിലെ ആദ്യ വനിതാ മുഖ്യമന്ത്രിയായി അവർ മാറും. 

മേഘാലയയിൽ തെരഞ്ഞെടുപ്പിന് ശേഷം എൻപിപി- ബിജെപി സഖ്യം വീണ്ടും ഒന്നിച്ചാണ് ഭരണത്തുടർച്ചയിലേക്ക് നീങ്ങുന്നത്. 
എൻപിപി 26 സീറ്റുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. 59 സീറ്റിലും ഒറ്റയ്ക്കു മത്സരിച്ച ബിജെപിക്കു രണ്ട് സീറ്റാണുള്ളത്. 

നാ​ഗാലാൻഡിൽ 60 അംഗ സഭയിൽ എൻഡിപിപി- ബിജെപി സഖ്യം 37 സീറ്റിൽ വിജയിച്ചാണു ഭരണത്തുടർച്ച നേടിയത്. എ‍ൻഡിപിപി 25 സീറ്റും ബിജെപി 12 സീറ്റും നേടി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com