സ്‌കൂട്ടര്‍ ഓടിക്കുന്നതിനിടെ കമിതാക്കള്‍ ചുംബിക്കുന്നത് ചോദ്യം ചെയ്തു; യുവാവിനെ അടിച്ചുകൊന്നു
By സമകാലിക മലയാളം ഡെസ്‌ക് | Published: 07th March 2023 05:08 PM |
Last Updated: 07th March 2023 05:13 PM | A+A A- |

പ്രതീകാത്മക ചിത്രം
ലക്‌നൗ: സ്‌കൂട്ടര്‍ ഓടിക്കുന്നതിനിടെ കമിതാക്കള്‍ ചുംബിക്കുന്നത് ചോദ്യം ചെയ്തതിന്റെ പേരില്‍ 27കാരനെ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ച് കൊന്നു. ജനവാസമേഖലയില്‍ ഇതൊന്നും പറ്റില്ലെന്നും ഇതിന് വേറെ സ്ഥലം നോക്കാനും യുവാവ് പറഞ്ഞതാണ് പ്രകോപനത്തിന് കാരണം. രോഷാകുലരായ കമിതാക്കള്‍ കൂട്ടുകാരെയും കൂട്ടിയാണ് യുവാവിനെ മര്‍ദ്ദിച്ചതെന്ന് പൊലീസ് പറയുന്നു.
ഉത്തര്‍പ്രദേശിലെ സാഹിബാബാദിലാണ് സംഭവം. ഇവിടുത്തെ പച്ചക്കറി മാര്‍ക്കറ്റിലെ ജീവനക്കാരനും ജിം ട്രെയ്‌നറുമായ വിവേക് മിശ്ര എന്ന ഇരുപത്തേഴുകാരനാണ് മരിച്ചത്. നിറയെ വീടുകളും താമസക്കാരുമുള്ള സ്ഥലത്ത് കമിതാക്കള്‍ അടുത്തിടപഴകിയതിനെ ചോദ്യം ചെയ്തതിനാണ് ഇവരും സഹപാഠികളും ചേര്‍ന്ന് വിവേക് മിശ്രയെ മര്‍ദ്ദിച്ചത്. ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായിരുന്ന വിവേക് പിന്നീട് മരണത്തിനു കീഴടങ്ങുകയായിരുന്നു.
സാഹിബാബാദിലെ എല്‍ആര്‍ കോളജിനു സമീപം ശനിയാഴ്ച വൈകിട്ടാണ് മര്‍ദ്ദനമേറ്റതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. സംഭവത്തിനു ദൃക്‌സാക്ഷിയായ ബണ്ടി കുമാറിന്റെ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 'മനീഷ് കുമാര്‍ എന്നയാള്‍ സ്‌കൂട്ടര്‍ ഓടിക്കുന്നതിനിടെ ഒപ്പമുണ്ടായിരുന്ന യുവതിയെ ചുംബിക്കുന്നത് ഞങ്ങള്‍ കണ്ടു. ഇതുകണ്ട വിവേക് മിശ്ര അവരെ തടഞ്ഞു. ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇവിടെ ഇത്തരം പ്രവൃത്തികള്‍ അനുവദിക്കാനാകില്ലെന്നും, മറ്റെവിടെയങ്കിലും പോകാനും വിവേക്് മിശ്ര ആവശ്യപ്പെട്ടു'- ബണ്ടി കുമാര്‍ പരാതിയില്‍ പറഞ്ഞു.
'മനീഷ് കുമാര്‍, ഉടന്‍തന്നെ അയാളുടെ സുഹൃത്തുക്കളായ വിദ്യാര്‍ഥികളെ വിളിച്ചുവരുത്തി. അവരെല്ലാം ചേര്‍ന്ന് വടിയും ഇഷ്ടികയും ഉപയോഗിച്ച് യുവാവിനെ മര്‍ദ്ദിച്ചു. ഞാന്‍ തടയാന്‍ ശ്രമിച്ചെങ്കിലും അവര്‍ എന്നെയും ക്രൂരമായി മര്‍ദ്ദിച്ചു. അതിനുശേഷം അവര്‍ രക്ഷപ്പെടുകയും ചെയ്തു' - ബണ്ടി വിശദീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ആറു വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ