നാഗര്‍കോവില്‍: പള്ളിയില്‍ പ്രാര്‍ഥനയ്ക്ക് എത്തിയ നഴ്‌സിങ് വിദ്യാര്‍ഥിനിയോട് ലൈംഗികാതിക്രമം കാണിക്കുകയും അശ്ലീല സംസാരം നടത്തുകയും ചെയ്ത കേസില്‍ ഇടവകവികാരിയെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തു. അഴകിയമണ്ഡപത്തിന് സമീപം പ്ലാങ്കാലയിലെ സിറോ മലങ്കര കത്തോലിക്കാ സഭയുടെ കീഴിലെ ലിറ്റില്‍ ഫ്‌ലവര്‍ ഫൊറാന പള്ളി ഇടവകവികാരിയായ കൊല്ലങ്കോട് ഫാത്തിമ നഗര്‍ സ്വദേശി ബെനഡിക്ട് ആന്റോ(29)യെ ആണ് അറസ്റ്റ് ചെയ്ത്. നാഗര്‍കോവില്‍ പാല്‍പണ്ണയ്ക്ക് സമീപത്തുനിന്ന് തിങ്കളാഴ്ചയാണ് ഇയാളെ പിടികൂടിയത്.
പ്രതിയെ സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്ത് വരികയാണ്. നിലവില്‍ തക്കല പ്ലാങ്കാലവിളയില്‍ വൈദികനായി സേവനം അനുഷ്ടിക്കുന്ന ബെനഡിക്ട് ആന്റോ പേച്ചിപ്പാറയില്‍ വൈദികനായിരുന്ന സമയത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇവിടെ പ്രാര്‍ഥനക്കെത്തിയ തന്നെ പീഡിപ്പിച്ചതായി നഴ്‌സിങ് വിദ്യാര്‍ഥിനി നാഗര്‍കോവില്‍ എസ്പി ഓഫിസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതിക്കെതിരെ സമാനരീതിയില്‍ വേറെയും പരാതികള്‍ ലഭിച്ചതായി പൊലീസ് പറഞ്ഞു.
അടുത്തിടെ വൈദികനും ഏതാനും സ്ത്രീകളും ഒന്നിച്ചിരിക്കുന്ന അശ്ലീല ഫോട്ടോകളും നഗ്‌ന വീഡിയോയും വാട്‌സാപ്പ് ചാറ്റുകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
കുറച്ചു ദിവസം മുമ്പ് ഒരു സംഘം ആളുകള്‍ തന്റെ വീട്ടിലെത്തി ആക്രമിച്ച് തന്റെ ലാപ്ടോപ്പും മൊബൈല്‍ ഫോണും മറ്റും തട്ടിയെടുത്തുവെന്ന് ബെനഡിക്ട് ആന്റോ കൊല്ലങ്കോട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഓസ്റ്റിന്‍ ജിനോ എന്ന നിയമ വിദ്യാര്‍ഥിയെ കൊല്ലങ്കോട് പൊലീസ് അറസ്റ്റ് ചെയ്തു.
എന്നാല്‍, തന്റെ മകനെതിരെ വൈദികന്‍ കള്ളക്കേസ് നല്‍കിയതാണെന്ന് ഓസ്റ്റിന്‍ ജിനോയുടെ അമ്മ മിനി അജിത കന്യാകുമാരി ജില്ലാ പൊലീസ് സൂപ്രണ്ടിന് പരാതി നല്‍കി. ഒപ്പം ആരോപണ വിധേയനായ വികാരിക്ക് പല സ്ത്രീകളുമായുള്ള അവിഹിത ബന്ധം തെളിയിക്കുന്ന ഫോട്ടോകളും വീഡിയോയും ഇവര്‍ ഹാജരാക്കിയിരുന്നു. വികാരിക്കെതിരെ വേറെയും നിരവധി പരാതികള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായാല്‍ കോടതിയില്‍ ഹാജരാക്കും.
ഈ വാർത്ത കൂടി വായിക്കൂ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ്; എഎപി മുഴുവന്‍ സീറ്റുകളിലും മത്സരിക്കും; ആദ്യപട്ടിക പുറത്ത്
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ