
ഹൈദരബാദ്: ടെലിവിഷന്‍ അവതാരകനെ തട്ടിക്കൊണ്ടുപോയി വിവാഹത്തിന് നിര്‍ബന്ധിച്ച യുവതി അറസ്റ്റില്‍. യുവസംരംഭകയായ തൃഷയാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു. തെലുങ്ക് ടിവി അവതാകരനായ പ്രണവിനെയാണ് തട്ടിക്കൊണ്ടുപോയി യുവതി വിവാഹത്തിന് നിര്‍ബന്ധിപ്പിച്ചത്.
ഫെബ്രുവരി പത്തിന് ഉപ്പല്‍ എന്ന സ്ഥലത്ത് വച്ചാണ് യുവാവിനെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ കൈയില്‍ നിന്ന് രക്ഷപ്പെട്ടതിന് പിന്നാലെ പ്രണവ് പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
യുവാവിനെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചതിനാലാണ് തട്ടിക്കൊണ്ടുപോയതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. അവതാരകന്റെ ചിത്രം പ്രൊഫൈൽ ചിത്രമാക്കിയ വ്യാജ അക്കൗണ്ടുമായി രണ്ടുവർഷങ്ങൾക്ക് മുൻപാണ് യുവതി സഹൃദം സ്ഥാപിക്കുന്നത്. ഈ അക്കൗണ്ട് ഉപയോഗിച്ചിരുന്ന അജ്ഞാതനുമായി യുവതി ചാറ്റ് ചെയ്തിരുന്നു. എന്നാൽ പിന്നീട് ഇത് യഥാർഥ വ്യക്തിയല്ലെന്ന് യുവതി തിരിച്ചറിഞ്ഞു. തുടർന്ന് പ്രൊഫൈലിൽനിന്നു കിട്ടിയ നമ്പറുമായി യുവതി ബന്ധപ്പെട്ടു. ആ ഫോൺ നമ്പറും യഥാർഥ അവതാരകന്റേതായിരുന്നു.തന്റെ ചിത്രവും ഫോൺ നമ്പറും ഉപയോഗിച്ച് വൈവാഹിക വെബ്സൈറ്റിൽ ആരോ വ്യാജ അക്കൗണ്ട് നിർമിച്ചിട്ടുണ്ടെന്നും ഇതുസംബന്ധിച്ച് സൈബർ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അവതാരകൻ യുവതിയെ അറിയിച്ചു.
ഇതിന് പിന്നാലെ പ്രണവിനോട് താത്പര്യം തോന്നിയ യുവതി ഇയാളെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുകയും ഇയാളെ ശല്യപ്പെടുത്തുന്നത് തുടരുകയും ചെയ്തു. പ്രണവ് താത്പര്യമില്ലെന്നറിയിച്ചിട്ടും യുവതി ശല്യപ്പെടുത്തല്‍ തുടര്‍ന്നു. പ്രണവിനെ നിരീക്ഷിക്കുന്നതിനായി രഹസ്യമായി ജിപിഎസും കാറില്‍ ഘടിപ്പിച്ചു. ഫെബ്രുവരി പത്താം തീയതി ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ തൃഷയും ഗുണ്ടകളും ചേര്‍ന്ന് പ്രണവിനെ തട്ടിക്കൊണ്ടുപോയി അവളുടെ ഓഫീസിലെ മുറിയില്‍ പാര്‍പ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് തൃഷയെ അറസ്റ്റ് ചെയ്തതായും ഒളിവില്‍ നാല് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായും പൊലീസ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates